കൊച്ചി: ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ പണമിടപാടുകൾ പൂർണ്ണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായി പുതിയ പരിഷ്കാരവുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. ഫാസ്‌ടാഗ് ഇല്ലാത്ത വാഹനങ്ങൾ ടോൾ പ്ലാസകളിൽ നൽകേണ്ടി വന്നിരുന്ന ഇരട്ടിത്തുകയിൽ ഇളവ് നൽകാനാണ് തീരുമാനം. ഏപ്രിൽ 10 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.(Change in toll rates on national highways, Those without FASTag can pay through UPI)
ഫാസ്‌ടാഗ് ഇല്ലാത്ത വാഹനങ്ങൾ ടോൾ ബൂത്തുകളിൽ യുപിഐ വഴി പണമടയ്ക്കുകയാണെങ്കിൽ സാധാരണ നിരക്കിനൊപ്പം 25 ശതമാനം അധികം നൽകിയാൽ മതിയാകും. 100 രൂപ ടോൾ നൽകേണ്ട സ്ഥാനത്ത് യുപിഐ വഴി പണമടയ്ക്കുന്നവർ 125 രൂപ നൽകിയാൽ യാത്ര തുടരാം. നിലവിൽ ഇത്തരക്കാരിൽ നിന്ന് ഇരട്ടിത്തുകയായ 200 രൂപയാണ് ഈടാക്കിയിരുന്നത്.
ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കാനും പൂർണ്ണമായും ഡിജിറ്റൽ ഇടപാടുകളിലേക്ക് മാറാനുമാണ് മന്ത്രാലയം ഈ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയപാത നിരക്ക് നിർണ്ണയവും ഈടാക്കലും സംബന്ധിച്ച 2008-ലെ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. ഏപ്രിൽ 2-ന് മന്ത്രാലയം ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു.

