വാഷിങ്ടൺ: ഇറാൻ വെടിവെച്ചിട്ട അമേരിക്കയുടെ എഫ്-15ഇ (F-15E) യുദ്ധവിമാനത്തിലെ പൈലറ്റിനെ അതീവ സാഹസികമായ ദൗത്യത്തിലൂടെ യുഎസ് രക്ഷപ്പെടുത്തിയതായി റിപ്പോർട്ട്. എന്നാൽ വിമാനത്തിലുണ്ടായിരുന്ന ആയുധ സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്ന മറ്റൊരു സൈനിക ഉദ്യോഗസ്ഥനെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. ഇദ്ദേഹത്തിനായി അമേരിക്കയും ഇറാനും ഒരേസമയം ഊർജ്ജിതമായ തിരച്ചിൽ നടത്തിവരികയാണ്.(Iran shoots down US fighter jets and helicopters, Swiss Army Knives searching)
യുഎസ് വ്യോമസേനയിലെ അതിവിദഗ്ധരായ കോംബാറ്റ് സെർച്ച് ആൻഡ് റെസ്‌ക്യൂ യൂണിറ്റുകളാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളിൽ എത്തിയ ദൗത്യസംഘം ഇറാനിയൻ വ്യോമാതിർത്തിക്കുള്ളിൽ കടന്നാണ് പൈലറ്റിനെ വീണ്ടെടുത്തത്. ദൗത്യത്തിനിടെ ഹെലികോപ്റ്ററുകൾക്ക് നേരെ വെടിവയ്പ്പുണ്ടായെങ്കിലും അവ സുരക്ഷിതമായി തിരിച്ചിറങ്ങി.
ഏത് അപകടകരമായ സാഹചര്യത്തിലും രക്ഷാപ്രവർത്തനം നടത്താൻ ശേഷിയുള്ള ഈ സൈനികരെ ‘സ്വിസ് ആർമി കത്തികൾ’ എന്നാണ് മുൻ യുഎസ് കമാൻഡർമാർ വിശേഷിപ്പിക്കുന്നത്. കാണാതായ അമേരിക്കൻ സൈനികനെ ജീവനോടെ പിടികൂടാൻ ഇറാനും കിണഞ്ഞു ശ്രമിക്കുന്നുണ്ട്. സൈനികനെ പിടികൂടാൻ സഹായിക്കുന്നവർക്ക് 66,100 ഡോളർ (ഏകദേശം 55 ലക്ഷത്തിലധികം രൂപ) ഇറാൻ സർക്കാർ വാഗ്ദാനം ചെയ്തു.
തെക്കൻ ഖുസെസ്താൻ പ്രവിശ്യയിൽ സാധാരണക്കാർ ആയുധങ്ങളുമായി സൈനികനെ തിരയുന്ന വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇവയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. കാണാതായ ഉദ്യോഗസ്ഥനെ കണ്ടെത്താൻ പാരാറെസ്‌ക്യൂ ജമ്പർമാർ അടങ്ങുന്ന സംഘം പ്രദേശം അരിച്ചുപെറുക്കുകയാണ്. ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങളും നിരീക്ഷണ വിമാനങ്ങളും ഇവർക്ക് പിന്തുണ നൽകുന്നുണ്ട്. ശത്രുരാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ നടത്തുന്ന ഇത്തരം ദൗത്യങ്ങൾ വിയറ്റ്‌നാം യുദ്ധകാലത്തെ ‘ബാറ്റ് 21’ ദൗത്യത്തിന് ശേഷമാണ് യുഎസ് പരിഷ്കരിച്ചത്.
ഇറാനിയൻ വ്യോമാതിർത്തിയിൽ അമേരിക്കയുടെ മൂന്ന് അത്യാധുനിക സൈനിക വിമാനങ്ങൾ വെടിവെച്ചിട്ടതായി റിപ്പോർട്ട്. ഒരു എഫ്-15 (F-15) യുദ്ധവിമാനം, ഒരു എ-10 വാർത്ത്‌ഹോഗ് (A-10 Warthog) സിംഗിൾ സീറ്റ് യുദ്ധവിമാനം, ഒരു ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ എന്നിവയാണ് ഇറാൻ സൈന്യം തകർത്തത്. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ വിമാനങ്ങൾ തകർന്നുവീണത് രണ്ട് വ്യത്യസ്ത മേഖലകളിലായാണ്.

