വാഷിംഗ്ടൺ: ഇറാനുനേരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണത്തോടെ ആരംഭിച്ച പശ്ചിമേഷ്യൻ യുദ്ധം അഞ്ചാം മാസത്തിലേക്ക് കടക്കുമ്പോൾ മേഖലയിലാകെ കനത്ത നാശനഷ്ടങ്ങൾ. ഇറാൻ, ഇസ്രായേൽ, ലബനൻ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലായി ആയിരക്കണക്കിന് ആളുകളാണ് ഇതിനോടകം കൊല്ലപ്പെട്ടത്.(West Asian war, Death toll nears 5,000, Civilian deaths also see huge increase)
അമേരിക്കൻ മനുഷ്യാവകാശ സംഘടന പുറത്തുവിട്ട കണക്കുകൾ പ്രകാരം യുദ്ധം തുടങ്ങിയ ശേഷം ഇതുവരെ 3,531 പേർ കൊല്ലപ്പെട്ടു. ഇതിൽ 1,607 പേർ സാധാരണക്കാരാണ്. കൊല്ലപ്പെട്ടവരിൽ 244 കുട്ടികളും ഉൾപ്പെടുന്നു.റെഡ് ക്രോസ് റിപ്പോർട്ട് പ്രകാരം അമേരിക്കൻ-ഇസ്രായേൽ വ്യോമാക്രമണങ്ങളിൽ ഇറാനിൽ മാത്രം 1,900 പേർ കൊല്ലപ്പെടുകയും 20,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മാർച്ച് 4-ന് ശ്രീലങ്കൻ തീരത്ത് ഇറാനിയൻ യുദ്ധക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ 104 സൈനികർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.
മാർച്ച് 2 മുതൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ ലബനനിൽ 1,368 പേർ കൊല്ലപ്പെട്ടു. ഇതിൽ 124 കുട്ടികളും 9 ലബനീസ് സൈനികരും ഉൾപ്പെടുന്നു. ഹിസ്ബുള്ളയുടെ 400-ലധികം പോരാളികൾ കൊല്ലപ്പെട്ടതായാണ് വിവരം. ലബനനിലെ യുഎൻ സമാധാന സേനാംഗങ്ങളായ മൂന്ന് ഇന്തോനേഷ്യൻ സൈനികരും വിവിധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ഇറാൻ്റെ തിരിച്ചടിയിൽ വിവിധ ഗൾഫ് രാജ്യങ്ങളിലും മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
യുഎഇയിൽ സൈനികർ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു. അബുദാബിയിലെ ഹബ്ഷാൻ ഗ്യാസ് പ്ലാൻ്റിന് സമീപം മിസൈൽ അവശിഷ്ടങ്ങൾ വീണാണ് അവസാന മരണം റിപ്പോർട്ട് ചെയ്തത്. ഖത്തറിൽ ഹെലികോപ്റ്റർ തകർന്ന് 7 പേർ കൊല്ലപ്പെട്ടു. ഇതിൽ തുർക്കി സൈനികരും സാങ്കേതിക വിദഗ്ധരും ഉൾപ്പെടുന്നു. കുവൈറ്റിൽ ആക്രമണങ്ങളിലും മറ്റുമായി 7 പേർ കൊല്ലപ്പെട്ടു. സൗദി അറേബ്യയിൽ അൽ-ഖർജിൽ മിസൈൽ പതിച്ച് രണ്ട് പേർ കൊല്ലപ്പെട്ടു. പ്രിൻസ് സുൽത്താൻ എയർ ബേസിനു നേരെയുണ്ടായ ആക്രമണത്തിൽ 12 അമേരിക്കൻ സൈനികർക്ക് പരിക്കേറ്റു.
ഒമാനിൽ സൊഹാറിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. മധ്യസ്ഥ ചർച്ചകൾക്ക് വേദിയാകുന്ന ഒമാനിലെ ആദ്യ മരണങ്ങളാണിവ. ഇറാൻ്റെയും ലബനൻ്റെയും മിസൈൽ ആക്രമണങ്ങളിൽ 19 പേർ കൊല്ലപ്പെട്ടു. ലബനൻ അതിർത്തിയിലെ ഏറ്റുമുട്ടലിൽ 10 ഇസ്രായേൽ സൈനികരും കൊല്ലപ്പെട്ടു. ഇതുവരെ 13 സൈനികർ അമേരിക്കയിൽ കൊല്ലപ്പെട്ടു. ഇതിൽ ആറ് പേർ ഇറാഖിൽ വിമാനം തകർന്നാണ് മരിച്ചത്. 7 പേർ ഇറാനെതിരായ നേരിട്ടുള്ള സൈനിക നീക്കത്തിനിടെ കൊല്ലപ്പെട്ടു. ഇറാഖിൽ സിവിലിയന്മാരും സൈനികരും ഉൾപ്പെടെ 108 പേർ കൊല്ലപ്പെട്ടു. ഇറാഖിൽ വെച്ചുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു ഫ്രഞ്ച് സൈനികനും കൊല്ലപ്പെട്ടു.
സിറിയയിൽ സ്വീഡ നഗരത്തിലുണ്ടായ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. ബഹ്റൈനിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഇറാൻ്റെ മിസൈൽ ആക്രമണത്തിൽ നാല് പലസ്തീൻ സ്ത്രീകൾ കൊല്ലപ്പെട്ടു. മേഖലയിലെ സമാധാന ശ്രമങ്ങൾ പരാജയപ്പെട്ടതോടെ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.

