ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ മാൾഡയിൽ വോട്ടർ പട്ടിക പുതുക്കൽ നടപടികൾക്കായി എത്തിയ മൂന്ന് വനിതകൾ ഉൾപ്പെടെ ഏഴ് ജുഡീഷ്യൽ ഓഫീസർമാരെ ഒൻപത് മണിക്കൂറോളം തടഞ്ഞുവെച്ച സംഭവത്തിൽ സുപ്രീം കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണിതെന്ന് നിരീക്ഷിച്ച കോടതി, ബംഗാൾ സർക്കാരിന്റെ നിഷ്‌ക്രിയത്വം അങ്ങേയറ്റം ഖേദകരമാണെന്ന് വ്യക്തമാക്കി.(Judicial officers detained in West Bengal, Supreme Court strongly criticizes)
മാൾഡയിലെ കലിയാചക്കിൽ ബുധനാഴ്ച ഉച്ചയോടെയാണ് ഓഫീസർമാരെ ജനക്കൂട്ടം വളഞ്ഞത്. വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടതിൽ പ്രകോപിതരായ സംഘമാണ് അതിക്രമത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. ഒടുവിൽ വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെ വൻ പോലീസ് സന്നാഹവും അർദ്ധസൈനിക വിഭാഗവും എത്തിയാണ് ഇവരെ മോചിപ്പിച്ചത്.
പശ്ചിമ ബംഗാളിലേതുപോലെ രാഷ്ട്രീയ ധ്രുവീകരണം താൻ മറ്റൊരിടത്തും കണ്ടിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. പുലർച്ചെ രണ്ട് മണി വരെ താൻ ഉണർന്നിരുന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. സംഭവത്തിൽ ഉത്തരവാദികളായ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കും ഭരണകൂടത്തിനുമെതിരെ കോടതി കാരണംകാണിക്കൽ നോട്ടീസ് അയച്ചു. സംഭവത്തിൽ സിബിഐ അന്വേഷണമോ സ്വതന്ത്ര അന്വേഷണമോ പ്രഖ്യാപിക്കാൻ കോടതി താല്പര്യം പ്രകടിപ്പിച്ചു. ഇതിൽ അന്തിമ ഉത്തരവ് ഉടൻ ഉണ്ടാകും.
ജുഡീഷ്യൽ ഓഫീസർമാരെ ബന്ദികളാക്കുന്ന സാഹചര്യം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ പറഞ്ഞു. ബംഗാളിലെ അവസ്ഥ ‘ജംഗിൾ രാജ്’ ആണെന്നും കമ്മീഷൻ വിമർശിച്ചു. ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് രേഖകൾ സൂക്ഷിക്കുന്ന ഓഫീസുകൾക്കും സംരക്ഷണം നൽകാൻ കേന്ദ്ര സേനയെ നിയോഗിക്കാൻ കോടതി കമ്മീഷന് നിർദ്ദേശം നൽകി. സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, ഉത്തരവിൽ നിന്ന് ‘ഭരണഘടനാ സംവിധാനത്തിന്റെ പൂർണ്ണമായ തകർച്ച’ എന്ന പ്രയോഗം ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചു. പ്രാദേശിക അധികാരികളെ സ്ഥലം മാറ്റിയതായി സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കിയത് വോട്ടവകാശം എന്നെന്നേക്കുമായി ഇല്ലാതാക്കലല്ലെന്നും അക്കാര്യത്തിൽ കോടതി ഇടപെടലുണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

