ബെയ്റൂട്ട്: ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്റെ പ്രാന്തപ്രദേശങ്ങളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഏഴ് പേർ കൊല്ലപ്പെട്ടു (Israel Lebanon War). ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡറെ ലക്ഷ്യമിട്ടാണ് ഈ ആക്രമണമെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ബെയ്റൂട്ടിലെ ജനാഹ് മേഖലയിൽ നടന്ന ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഖൽദെയിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൂടി കൊല്ലപ്പെട്ടു. ഹിസ്ബുള്ള കമാൻഡറെ ലക്ഷ്യമിട്ട് വാഹനങ്ങൾക്ക് നേരെയാണ് ആക്രമണം നടന്നതെന്ന് സൂചനയുണ്ടെങ്കിലും, കൊല്ലപ്പെട്ടത് ആരാണെന്ന കാര്യത്തിൽ ഹിസ്ബുള്ള ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
തെക്കൻ ലബനനിൽ ഇസ്രായേൽ സൈന്യവും ഹിസ്ബുള്ള പോരാളികളും തമ്മിലുള്ള കരയുദ്ധം അതിരൂക്ഷമായി തുടരുകയാണ്. അതിർത്തിയിൽ നിന്ന് മൂന്ന് മൈൽ ഉള്ളിലായുള്ള ഷാമ പട്ടണത്തിൽ ഇരുവിഭാഗവും നേരിട്ട് ഏറ്റുമുട്ടുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കുള്ളിൽ പത്തോളം ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിനിടെ വടക്കൻ ഇസ്രായേലിലേക്ക് ഹിസ്ബുള്ള നാൽപ്പതോളം റോക്കറ്റുകൾ തൊടുത്തുവിട്ടു. ഇതേസമയം, തെക്കൻ ലബനനിൽ ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയിലെ (UNIFIL) മൂന്ന് അംഗങ്ങൾ ഈ ആഴ്ച കൊല്ലപ്പെട്ടത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
ലബനനിൽ ഇതുവരെ 1,200-ലധികം ആളുകൾ കൊല്ലപ്പെടുകയും പത്ത് ലക്ഷത്തിലധികം പേർ പലായനം ചെയ്യുകയും ചെയ്തു. തെക്കൻ ലബനൻ ഇസ്രായേലിനോട് കൂട്ടിച്ചേർക്കണമെന്ന് ഇസ്രായേലിലെ തീവ്രവലതുപക്ഷ മന്ത്രിമാർ ആവശ്യപ്പെടുന്നത് സംഘർഷം കൂടുതൽ വഷളാക്കുന്നുണ്ട്. ഹിസ്ബുള്ളയെ നിരായുധരാക്കുന്നത് വരെ പിടിച്ചെടുത്ത ഗ്രാമങ്ങളിൽ നിന്ന് പിന്മാറില്ലെന്ന സൂചനയാണ് ഇസ്രായേൽ നൽകുന്നത്. ലബനൻ പ്രധാനമന്ത്രി നവാഫ് സലാം ഹിസ്ബുള്ളയുടെ സൈനിക നീക്കങ്ങൾ ഔദ്യോഗികമായി നിരോധിച്ചെങ്കിലും, ഇസ്രായേൽ ആക്രമണത്തെ ചെറുക്കാൻ ആയുധം താഴെവെക്കില്ലെന്ന നിലപാടിലാണ് ഹിസ്ബുള്ള.
Summary: At least seven people were killed in Israeli airstrikes targeting Beirut’s suburbs, with the military claiming to target a senior Hezbollah commander. Fierce ground clashes continue in southern Lebanon, particularly in the town of Shamaa.

