ഇസ്ലാമാബാദ്: ഇറാനിൽ തുടരുന്ന യുദ്ധം പാകിസ്താനെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക-ഊർജ്ജ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. ഇന്ധനക്ഷാമം അതിരൂക്ഷമായതോടെ രാജ്യം പൂർണ്ണമായും സ്തംഭിക്കാതിരിക്കാൻ ‘സ്മാർട്ട് ലോക്ക്ഡൗൺ’ ഏർപ്പെടുത്താൻ പാക് സർക്കാർ ആലോചിക്കുന്നു. ഏപ്രിൽ ആദ്യവാരം മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നേക്കും.(No fuel, Pakistan moves towards ‘smart lockdown’)
കോവിഡ് കാലത്തെപ്പോലെ രാജ്യം മുഴുവൻ അടച്ചിടുന്നതിന് പകരം, ഇന്ധന ഉപഭോഗം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുത്ത മേഖലകളിൽ മാത്രം നിയന്ത്രണം ഏർപ്പെടുത്തുന്ന രീതിയാണിത്. ശനി, ഞായർ ദിവസങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പെട്രോൾ, ഡീസൽ ഉപഭോഗം കുറയ്ക്കുകയാണ് ലക്ഷ്യം.
ഏപ്രിൽ 4 മുതൽ വ്യാപാര സ്ഥാപനങ്ങൾ, ചന്തകൾ, വ്യവസായ ശാലകൾ, സർവീസ് സെന്ററുകൾ എന്നിവ പ്രവർത്തിക്കില്ല. ആശുപത്രികൾ, മരുന്നുകടകൾ, വിമാനത്താവളങ്ങൾ, റെയിൽവേ, പൊതുഗതാഗതം എന്നിവയെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. യുദ്ധം മൂലം ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള അസംസ്‌കൃത എണ്ണയുടെയും എൽ.എൻ.ജിയുടെയും വരവ് ഏകദേശം നിലച്ചു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ പാകിസ്താനിലേക്കുള്ള കപ്പൽ ഗതാഗതത്തെ ബാധിച്ചു.

