മീററ്റ്: ഉത്തർപ്രദേശിലെ ഹാപ്പൂരിൽ മോഷണം ആരോപിച്ച് ഏഴ് വയസ്സുകാരനെ അഞ്ച് മണിക്കൂറോളം ഡീപ്പ് ഫ്രീസറിനുള്ളിൽ പൂട്ടിയിട്ടു. ചൊവ്വാഴ്ച ധൗലാനയിലെ ഷെയ്ഖ്പൂർ ഖിച്ചാര ഗ്രാമത്തിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.(Workshop owner arrested for locking 7-year-old in freezer for 5 hours in UP)
തന്റെ കാർ വർക്ക്ഷോപ്പിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് മുഹമ്മദ് ആസാദ് എന്നയാൾ കുട്ടിയെ ഫ്രീസറിൽ അടച്ചത്. ഏകദേശം അഞ്ച് മണിക്കൂറോളം കുട്ടി തണുത്തുറഞ്ഞ ഫ്രീസറിനുള്ളിൽ കഴിയേണ്ടി വന്നു. ഗ്രാമവാസികൾ എത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
പുറത്തെടുത്ത സമയത്ത് ഭയവിഹ്വലനായ കുട്ടി നിർത്താതെ കരയുന്നത് പുറത്തുവന്ന വീഡിയോയിൽ കാണാം. സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുക്കുകയും പ്രതിയായ മുഹമ്മദ് ആസാദിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാളെ കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച തന്നെ ഇയാളെ ജയിലിലേക്ക് അയച്ചതായി എസ്എച്ച്ഒ അറിയിച്ചു.

