ന്യൂഡൽഹി: വിവാദമായ എഫ് സി ആർ എ ഭേദഗതി ബിൽ ഇന്ന് കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിക്കും. കേരളം, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബിൽ കൊണ്ടുവരുന്നതിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ്.(FCRA Amendment Bill in Lok Sabha today, Potential for fierce political battle)
വിദേശത്തുനിന്നുള്ള ഫണ്ടുകൾ ദുരുപയോഗം ചെയ്യുന്നത് തടയുക എന്നതാണ് ബില്ലിന്റെ പ്രധാന ലക്ഷ്യമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. വിദേശ ഫണ്ടുകൾ രാജ്യസുരക്ഷയ്‌ക്കോ ദേശീയ താത്പര്യങ്ങൾക്കോ വിരുദ്ധമായി ഉപയോഗിക്കുന്നത് നിയന്ത്രിക്കാനാണ് ഭേദഗതി.
ഏതെങ്കിലും പ്രത്യേക മതവിഭാഗത്തെയോ സംഘടനയെയോ ലക്ഷ്യം വെച്ചുള്ളതല്ല ബില്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു ആവർത്തിച്ചു. ഫണ്ടിംഗിൽ വ്യക്തമായ സുതാര്യത കൊണ്ടുവരാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭേദഗതി ബില്ലിനെതിരെ കത്തോലിക്ക മെത്രാൻ സമിതി ഉൾപ്പെടെയുള്ള ക്രൈസ്തവ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ബിൽ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സിബിസിഐ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.
കേരളത്തിലെ എംപിമാർ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടയിലും ഡൽഹിയിലെത്തി വിഷയത്തിൽ ഇടപെടണമെന്ന് സഭ ആവശ്യപ്പെട്ടു. എല്ലാ എംപിമാർക്കും ഇതുസംബന്ധിച്ച് നിവേദനം നൽകിയിട്ടുണ്ട്. ബിൽ നിയമമായാൽ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ കോടതിയെ സമീപിക്കുമെന്നും സഭകൾ മുന്നറിയിപ്പ് നൽകി.

