ന്യൂഡൽഹി: നടൻ മോഹൻലാലിന്റെ പേരും ശബ്ദവും ചിത്രങ്ങളും അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ട് ഡൽഹി ഹൈക്കോടതി. വ്യക്തിഗത അവകാശങ്ങൾ ലംഘിക്കുന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോകളും ലിങ്കുകളും ഉടനടി നീക്കം ചെയ്യാൻ ജസ്റ്റിസ് ജ്യോതി സിങ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിർദ്ദേശം നൽകി.(Relief for Mohanlal, Delhi High Court orders removal of links that violated personal rights)
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് തന്റെ ശബ്ദം ക്ലോൺ ചെയ്യുന്നതായും ചിത്രങ്ങളും വീഡിയോകളും നിർമ്മിച്ച് പ്രചരിപ്പിക്കുന്നതായും മോഹൻലാൽ ഹർജിയിൽ ചൂണ്ടിക്കാട്ടി. തന്റെ അനുവാദമില്ലാതെ ഇത്തരം ദൃശ്യങ്ങളും ശബ്ദവും വാണിജ്യ ആവശ്യങ്ങൾക്കായി പലരും ഉപയോഗിക്കുന്നുണ്ടെന്നും ഇത് തന്റെ വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം വാദിച്ചു.
വ്യക്തിഗത അവകാശങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള വീഡിയോകളും ലിങ്കുകളും നീക്കം ചെയ്യാൻ കോടതി ഉത്തരവിട്ടു. വിഷയത്തിൽ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. നേരത്തെ അമിതാഭ് ബച്ചൻ, അനിൽ കപൂർ തുടങ്ങിയ മുൻനിര താരങ്ങളും സമാനമായ രീതിയിൽ കോടതിയെ സമീപിച്ച് വ്യക്തിഗത അവകാശ സംരക്ഷണം ഉറപ്പാക്കിയിരുന്നു.

