ലണ്ടൻ: ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ചരിത്രത്തിലാദ്യമായി ഒരു വനിത ആത്മീയ നേതൃത്വത്തിലേക്ക്. മുൻ നഴ്സ് കൂടിയായ സാറാ മുള്ളലി (63) ബുധനാഴ്ച കാന്റർബറി കത്തീഡ്രലിൽ നടന്ന ചടങ്ങിൽ ആർച്ച് ബിഷപ്പായി ഔദ്യോഗികമായി സ്ഥാനമേറ്റു. ലോകമെമ്പാടുമുള്ള 8.5 കോടി അംഗങ്ങളുള്ള ആംഗ്ലിക്കൻ സഭയുടെ ആത്മീയ തലപ്പത്ത് എത്തുന്ന ആദ്യ വനിതയാണ് ഇവർ.(Sarah Mullally enthroned as first female archbishop of Canterbury, creates history)
ബ്രിട്ടീഷ് സിംഹാസനത്തിന്റെ അവകാശി പ്രിൻസ് വില്യം, അദ്ദേഹത്തിന്റെ പത്നി കാതറിൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ തുടങ്ങി രണ്ടായിരത്തോളം വിശിഷ്ടാതിഥികൾ പങ്കെടുത്ത ചടങ്ങിലായിരുന്നു സ്ഥാനാരോഹണം. കത്തീഡ്രലിലെ പതിമൂന്നാം നൂറ്റാണ്ടിലെ ‘ചെയർ ഓഫ് സെന്റ് അഗസ്റ്റിനിൽ’ ഇരുന്നതോടെ അവരുടെ പരസ്യ ശുശ്രൂഷയ്ക്ക് പ്രതീകാത്മകമായ തുടക്കമായി.
നഴ്‌സായിരുന്ന കാലത്ത് ധരിച്ചിരുന്ന ബെൽറ്റിന് സമാനമായ ക്ലാസ്പ് ഘടിപ്പിച്ച വസ്ത്രം ധരിച്ചാണ് അവർ ചടങ്ങിനെത്തിയത്. ആംഗ്ലിക്കൻ-കത്തോലിക്കാ സഭകൾ തമ്മിലുള്ള ബന്ധത്തിന്റെ പ്രതീകമായി മുൻഗാമി മൈക്കൽ റാംസെയ്ക്ക് പോൾ ആറാമൻ മാർപാപ്പ നൽകിയ മോതിരവും അവർ ധരിച്ചിരുന്നു. തന്റെ പ്രസംഗത്തിൽ ലോകത്തെ യുദ്ധബാധിത പ്രദേശങ്ങളിലെ സമാധാനത്തിനായി അവർ പ്രാർത്ഥിച്ചു. മിഡിൽ ഈസ്റ്റ്, ഉക്രെയ്ൻ, സുഡാൻ, മ്യാൻമർ എന്നിവിടങ്ങളിൽ സമാധാനം പുലരണമെന്ന് അവർ ആഹ്വാനം ചെയ്തു.
സത്യം, കരുണ, നീതി എന്നിവയിൽ സഭ പ്രതിജ്ഞാബദ്ധമായിരിക്കണമെന്നും കഴിഞ്ഞകാല വീഴ്ചകളിൽ നിന്ന് പാഠം ഉൾക്കൊള്ളണമെന്നും അവർ ഓർമ്മിപ്പിച്ചു. 1994-ലാണ് ചർച്ച് ഓഫ് ഇംഗ്ലണ്ട് വനിതകൾക്ക് പുരോഹിത പട്ടം നൽകി തുടങ്ങിയത്. 2015-ൽ ആദ്യ വനിതാ ബിഷപ്പിനെ നിയമിച്ചു. ഇപ്പോൾ സഭയുടെ ഏറ്റവും ഉയർന്ന പദവിയിലേക്ക് ഒരു വനിത എത്തിയത് ആഗോള ആംഗ്ലിക്കൻ സമൂഹത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ. ഗബ്രിയേൽ ദൂതൻ മറിയത്തിന് മംഗളവാർത്ത നൽകിയതിന്റെ സ്മരണ പുതുക്കുന്ന മംഗളവാർത്താ തിരുനാൾ ദിനത്തിലായിരുന്നു ഈ ചരിത്രപരമായ സ്ഥാനാരോഹണം നടന്നത്.

