ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഇന്ത്യയുൾപ്പെടെയുള്ള സൗഹൃദ രാജ്യങ്ങൾക്ക് ഹോർമുസ് കടലിടുക്ക് വഴി ചരക്കുനീക്കം നടത്താൻ അനുമതി നൽകി ഇറാൻ. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയ്ക്ക് പുറമെ ചൈന, റഷ്യ, ഇറാഖ്, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾക്കും ഈ ഇളവ് ബാധകമാണ്. മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറലാണ് വിദേശകാര്യ മന്ത്രിയുടെ ഈ സുപ്രധാന തീരുമാനം ഔദ്യോഗികമായി പങ്കുവെച്ചത്.(Strait of Hormuz opens for India, Iran says 5 ‘friendly nations’ won’t face blockade)
ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് ദീർഘകാലം അടച്ചിടുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് മുന്നറിയിപ്പ് നൽകിയിരുന്നു. എണ്ണ, വാതകം, വളം എന്നിവയുടെ നീക്കം സ്തംഭിക്കുന്നത് ഒഴിവാക്കാൻ കടലിടുക്ക് തുറക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് നിർണ്ണായക തീരുമാനം.
സംഘർഷങ്ങൾക്കിടയിലും ഇറാനിൽ നിന്നും ഇന്ത്യ എൽ.പി.ജി വാങ്ങാൻ തീരുമാനിച്ചത് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായി. 2019-ന് ശേഷം ആദ്യമായാണ് ഇറാനിൽ നിന്ന് ഇന്ത്യ പാചകവാതകം ഇറക്കുമതി ചെയ്യുന്നത്. എൽ.പി.ജി വഹിച്ചുകൊണ്ടുള്ള ‘അറോറ’ എന്ന കപ്പൽ ഉടൻ മംഗളൂരു തുറമുഖത്തെത്തുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ഇറാനുമായുള്ള യുദ്ധം ലക്ഷ്യത്തിനടുത്തെത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. ഇറാന് യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹമുണ്ട്, അവർ രഹസ്യമായി ചർച്ചകൾ നടത്തുകയാണ്. എന്നാൽ സ്വന്തം ജനതയുടെയോ അമേരിക്കൻ സൈന്യത്തിന്റെയോ തിരിച്ചടി ഭയന്നാണ് അവർ ഇത് പുറത്തുപറയാത്തത് എന്ന് ട്രംപ് പറഞ്ഞു. ട്രംപിന്റെ വാദങ്ങളെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി തള്ളി. അമേരിക്ക ചർച്ചകളെക്കുറിച്ച് സംസാരിക്കുന്നത് അവരുടെ പരാജയത്തിന്റെ സൂചനയാണെന്നും, ഇറാൻ മുന്നോട്ടുവെച്ച അഞ്ച് നിബന്ധനകൾ അംഗീകരിക്കാതെ ചർച്ചയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാൻ നിലവിലെ യാഥാർത്ഥ്യം അംഗീകരിക്കുന്നില്ലെങ്കിൽ മുൻപെങ്ങുമില്ലാത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റും മുന്നറിയിപ്പ് നൽകി.

