വാഷിംഗ്ടൺ: ഇറാനുമായുള്ള സൈനിക സംഘർഷം നാല് മുതൽ ആറ് ആഴ്ചയ്ക്കുള്ളിൽ അവസാനിക്കുമെന്ന കണക്കുകൂട്ടലിൽ മാറ്റമില്ലെന്ന് അമേരിക്കൻ ഭരണകൂടം. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരോളിൻ ലീവിറ്റാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മാറ്റിവെച്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചൈനീസ് സന്ദർശനം മെയ് 14, 15 തീയതികളിൽ നടക്കുമെന്നും വൈറ്റ് ഹൗസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.(Iran war estimate to end in 4 to 6 weeks unchanged, says The White House)
ഇറാനിലേക്ക് കൂടുതൽ സൈന്യത്തെ അയക്കുന്നതിന് അമേരിക്കൻ കോൺഗ്രസിന്റെ പ്രത്യേക അനുമതി തേടേണ്ടതില്ലെന്നാണ് വൈറ്റ് ഹൗസിന്റെ നിലപാട്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സൈനിക നീക്കങ്ങളുടെ തുടർച്ചയായി ഇതിനെ കാണാമെന്ന് ലീവിറ്റ് വ്യക്തമാക്കി.
മിഡിൽ ഈസ്റ്റിലേക്ക് വിന്യസിക്കാൻ തയ്യാറെടുക്കുന്ന 82-ാം എയർബോൺ ഡിവിഷനിലെ ആയിരത്തോളം സൈനികരുടെ കാര്യത്തിൽ എല്ലാ സാധ്യതകളും പ്രസിഡന്റ് പരിഗണിക്കുന്നുണ്ട്. കരസേനയെ നേരിട്ട് ഇറക്കുന്ന കാര്യത്തിൽ വ്യക്തമായ മറുപടി നൽകാൻ വൈറ്റ് ഹൗസ് തയ്യാറായിട്ടില്ലെങ്കിലും, നിയമങ്ങൾ പാലിച്ചായിരിക്കും എല്ലാ നീക്കങ്ങളുമെന്ന് ഭരണകൂടം ഉറപ്പുനൽകി.
ഇറാനിലെ ഭരണമാറ്റത്തെക്കുറിച്ചുള്ള പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനകളെ വൈറ്റ് ഹൗസ് പ്രതിരോധിച്ചു. ഇറാന്റെ ഉന്നത നേതൃത്വം പൂർണ്ണമായും ഇല്ലാതായതായും നിലവിലെ പുതിയ നേതൃത്വത്തെക്കുറിച്ച് ആധികാരിക വിവരങ്ങൾ ലഭ്യമല്ലെന്നും കാരോളിൻ ലീവിറ്റ് പറഞ്ഞു. പുതിയ ഭരണക്രമത്തിൽ അമേരിക്ക തൃപ്തരാണോ എന്ന് പറയാൻ സമയമായിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. സമാധാന ചർച്ചകൾക്ക് വാതിൽ തുറന്നിട്ടിട്ടുണ്ടെന്ന് അവകാശപ്പെടുമ്പോഴും, സൈനിക നടപടികളുമായി ശക്തമായി മുന്നോട്ട് പോകാനാണ് ട്രംപ് ഭരണകൂടത്തിന്റെ നിലവിലെ തീരുമാനം.

