ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ രാജ്യത്തെ ഇന്ധന ലഭ്യത ഉറപ്പുവരുത്താൻ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി ഇന്ത്യ കുത്തനെ കൂട്ടി. ഏപ്രിൽ മാസത്തെ വിതരണത്തിനായി ഏകദേശം 6 കോടി ബാരൽ റഷ്യൻ എണ്ണയാണ് ഇന്ത്യൻ റിഫൈനറികൾ കരാർ ഉറപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് ഇറക്കുമതിയിൽ ഇരട്ടിയിലധികം വർദ്ധനവാണുള്ളത്.(India buys 60 million barrels of Russian oil)
പശ്ചിമേഷ്യൻ സംഘർഷം കാരണം ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണവിതരണം തടസ്സപ്പെട്ടത് ഇന്ത്യയെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇറാഖിൽ നിന്നും സൗദിയിൽ നിന്നും വാങ്ങിയ എണ്ണ പേർഷ്യൻ ഗൾഫിൽ കുടുങ്ങിക്കിടക്കുകയാണ്. മാർച്ച് 12-ന് മുമ്പ് കപ്പലുകളിൽ കയറ്റിയ റഷ്യൻ എണ്ണ വാങ്ങുന്നതിന് അമേരിക്ക നൽകിയ പ്രത്യേക ഇളവ് ഇന്ത്യക്ക് ഗുണകരമായി. ഇത് ഉപരോധഭീഷണിയില്ലാതെ ഇടപാടുകൾ നടത്താൻ സഹായിച്ചു.
നേരത്തെ റഷ്യൻ എണ്ണ ഒഴിവാക്കിയിരുന്ന കമ്പനികൾ റഷ്യൻ വിപണിയിലേക്ക് വീണ്ടും സജീവമായി തിരിച്ചെത്തിയിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് വിലയേക്കാൾ 5 മുതൽ 15 ഡോളർ വരെ അധികം നൽകിയാണ് ഇന്ത്യ പുതിയ കരാറുകളിൽ ഏർപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ ഈ നീക്കം റഷ്യക്ക് വൻ സാമ്പത്തിക ലാഭമുണ്ടാക്കി കൊടുക്കുന്നുണ്ട്. യുക്രെയ്ൻ അധിനിവേശത്തിന് ശേഷം റഷ്യ നേടുന്ന ഏറ്റവും ഉയർന്ന ലാഭമാണിതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റഷ്യയെ മാത്രം ആശ്രയിക്കാതെ ഇന്ധന സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കാനും സർക്കാർ ശ്രമിക്കുന്നുണ്ട്. ഏപ്രിൽ മാസത്തിൽ വെനസ്വേലയിൽ നിന്ന് 80 ലക്ഷം ബാരൽ എണ്ണ ഇറക്കുമതി ചെയ്യാൻ പദ്ധതിയുണ്ട്.

