ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കാൻ തയ്യാറാണെന്ന് ഇറാൻ. എന്നാൽ ‘ഇറാന്റെ ശത്രുക്കളുമായി’ ബന്ധമുള്ള കപ്പലുകളെ കടത്തിവിടില്ലെന്ന് യുഎൻ മാരിടൈം ഏജൻസിയിലെ ഇറാൻ പ്രതിനിധി അലി മൂസവി ഞായറാഴ്ച വ്യക്തമാക്കി (Strait of Hormuz Opening Iran). 48 മണിക്കൂറിനുള്ളിൽ കടലിടുക്ക് പൂർണ്ണമായും തുറന്നുകൊടുത്തില്ലെങ്കിൽ ഇറാന്റെ പവർ പ്ലാന്റുകൾ ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഇറാന്റെ ഈ പ്രതികരണം.
ലോകത്തിലെ എണ്ണ-പ്രകൃതിവാതക വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ പാതയാണിത്. യുഎസ്-ഇസ്രായേൽ സഖ്യം ഇറാനുമായി നടത്തുന്ന യുദ്ധം കാരണം ഭൂരിഭാഗം കപ്പലുകളും നിലവിൽ ഈ പാത ഒഴിവാക്കിയിരിക്കുകയാണ്. ഇത് ആഗോള ഊർജ്ജ വിപണിയിൽ വലിയ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.
സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനും നാവികരെ സംരക്ഷിക്കുന്നതിനും ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷനുമായി (IMO) സഹകരിക്കാൻ തയ്യാറാണെന്ന് അലി മൂസവി പറഞ്ഞു. ശത്രുരാജ്യങ്ങളുമായി ബന്ധമില്ലാത്ത കപ്പലുകൾക്ക് സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ച് കടലിടുക്ക് കടക്കാമെന്നും അദ്ദേഹം കൂട്ടിചേർത്തു. അതേസമയം, നയതന്ത്ര ചർച്ചകൾക്കാണ് ഇറാൻ മുൻഗണന നൽകുന്നതെന്നും എന്നാൽ അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങളാണ് ഹോർമുസ് കടലിടുക്കിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം ആരോപിച്ചു.
Summary
Iran has stated that the Strait of Hormuz remains open to all shipping except vessels linked to its “enemies.” This comes after US President Donald Trump threatened to target Iranian power plants if the waterway was not fully reopened within 48 hours, amid concerns of a global energy shock.

