കൊളംബോ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തെത്തുടർന്ന് ശ്രീലങ്കയിൽ ഇന്ധനവിലയിൽ 25 ശതമാനം വർദ്ധനവ് വരുത്തി. രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ തവണയാണ് രാജ്യം വില ഉയർത്തുന്നത്. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ എണ്ണ ഇറക്കുമതി തടസ്സപ്പെട്ടതാണ് ശ്രീലങ്കയെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്.(Fuel prices increased by 25% in Sri Lanka, Country faces severe energy restrictions)
പുതിയ വർദ്ധനവോടെ സാധാരണക്കാരുടെ ജീവിതച്ചെലവ് കുത്തനെ ഉയരും. പെട്രോൾ ലിറ്ററിന് 317 രൂപയിൽ നിന്ന് 398 രൂപയായി ഉയർന്നു. പൊതുഗതാഗതത്തിന് പ്രധാനമായും ഉപയോഗിക്കുന്ന ഡീസലിന് 79 രൂപ വർദ്ധിച്ച് 382 ശ്രീലങ്കൻ രൂപയായി. ഇന്ധന ഉപഭോഗത്തിൽ 15 മുതൽ 20 ശതമാനം വരെ കുറവ് വരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ആഴ്ച തന്നെ രാജ്യത്ത് ഇന്ധന റേഷനിംഗ് ഏർപ്പെടുത്തിയിരുന്നു.
ദീർഘകാലം നീണ്ടുനിന്നേക്കാവുന്ന ഊർജ്ജ പ്രതിസന്ധി മുന്നിൽക്കണ്ട് പ്രസിഡന്റ് അനുര കുമാര ദിസനായകെ കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. കഴിഞ്ഞ ബുധനാഴ്ച മുതൽ ആഴ്ചയിൽ നാല് ദിവസത്തെ പ്രവൃത്തി ദിനം മാത്രമാക്കി ചുരുക്കി. സാധ്യമാകുന്ന ഇടങ്ങളിലെല്ലാം ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. രാജ്യത്തിന്റെ ഊർജ്ജ വിതരണത്തെ ബാധിക്കുന്ന ദീർഘകാല സംഘർഷത്തിന് രാജ്യം തയ്യാറെടുക്കണമെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.

