തെഹ്‌റാൻ: ആഭ്യന്തര യുദ്ധവും സാമ്പത്തിക ഉപരോധങ്ങളും മൂലം തകർച്ച നേരിടുന്ന ഇറാൻ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള ബാങ്ക് നോട്ട് പുറത്തിറക്കി. 10 ദശലക്ഷം (1 കോടി) റിയാലിന്റെ നോട്ടാണ് ഇറാൻ വിപണിയിലിറക്കിയത് (Iran 10 Million Rial Note). ഏകദേശം 7 യുഎസ് ഡോളർ (ഏകദേശം 580 ഇന്ത്യൻ രൂപ) മാത്രമാണ് ഈ കൂറ്റൻ നോട്ടിന്റെ മൂല്യം. ഫിനാൻഷ്യൽ ടൈംസ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തുന്ന സൈനിക നീക്കങ്ങൾക്കിടയിൽ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ തകരാറിലാകുമെന്ന ഭീതിയെത്തുടർന്ന് രാജ്യം കടുത്ത പണക്ഷാമം നേരിടുകയാണ്. പലയിടങ്ങളിലും എടിഎമ്മുകൾക്ക് മുന്നിൽ നീണ്ട ക്യൂ ദൃശ്യമാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് ജനങ്ങൾക്ക് പണം ലഭ്യമാക്കാൻ ഇത്രയും ഉയർന്ന മൂല്യമുള്ള നോട്ട് ഇറക്കാൻ സർക്കാർ തീരുമാനിച്ചത്. ഏതാനും ആഴ്ചകൾക്ക് മുൻപ് ഇറക്കിയ 5 ദശലക്ഷം റിയാലിന്റെ നോട്ടിനെ പിന്തള്ളിയാണ് പുതിയ പിങ്ക് നിറത്തിലുള്ള നോട്ട് എത്തിയിരിക്കുന്നത്. യസ്ദിലെ ജാമി മസ്ജിദും ബാം സിറ്റാഡലുമാണ് നോട്ടിന്റെ ഇരുവശങ്ങളിലുമുള്ള ചിത്രങ്ങൾ.
ഇറാനിയൻ കറൻസിയായ റിയാലിന്റെ മൂല്യം റെക്കോർഡ് ഇടിവിലാണ്. നിലവിൽ ഒരു യുഎസ് ഡോളറിന് ഏകദേശം 1.6 ദശലക്ഷം (16 ലക്ഷം) റിയാൽ എന്ന തോതിലാണ് വിനിമയം നടക്കുന്നത്. രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രണാതീതമായി തുടരുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഭക്ഷ്യസാധനങ്ങളുടെ വില ഇരട്ടിയിലധികമായി വർദ്ധിച്ചു. യുദ്ധം രൂക്ഷമായതോടെ വിപണിയിൽ ക്രെഡിറ്റ് അല്ലെങ്കിൽ ചെക്ക് ഇടപാടുകൾ വ്യാപാരികൾ ഒഴിവാക്കുന്നതും പ്രതിസന്ധി വർദ്ധിപ്പിക്കുന്നു.
Summary
Iran has introduced its highest-value banknote, a 10 million rial note (worth approximately $7), as the country’s economy teeters on the brink due to the ongoing conflict and spiraling inflation. With the rial hitting record lows against the US dollar, authorities aim to ensure cash access amid fears of electronic payment failures.

