ലണ്ടൻ: പശ്ചിമേഷ്യയിൽ ഇറാൻ – ഇസ്രായേൽ – യുഎസ് പോരാട്ടം കടുക്കുന്നതിനിടെ, തന്ത്രപ്രധാനമായ നീക്കവുമായി ബ്രിട്ടൻ. ടോമാഹോക്ക് ക്രൂയിസ് മിസൈലുകൾ ഘടിപ്പിച്ച ‘എച്ച്.എം.എസ് ആൻസൺ’ എന്ന ആണവ അന്തർവാഹിനി വടക്കൻ അറബിക്കടലിൽ വിന്യസിച്ചതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമം റിപ്പോർട്ട് ചെയ്തു.(West Asian conflict, Britain deploys nuclear submarine in Arabian Sea)
ഇറാനെതിരായ സൈനിക നീക്കങ്ങൾക്കായി ബ്രിട്ടീഷ് താവളങ്ങൾ വിട്ടുനൽകണമെന്ന അമേരിക്കയുടെ അഭ്യർത്ഥന ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ അംഗീകരിച്ചു. തുടക്കത്തിൽ ഈ ആവശ്യത്തോട് വിയോജിച്ചിരുന്നെങ്കിലും, ബ്രിട്ടീഷ് സഖ്യകക്ഷികൾക്ക് നേരെ ഇറാൻ ആക്രമണം ശക്തമാക്കിയതോടെ ലണ്ടൻ നിലപാട് മാറ്റുകയായിരുന്നു.
യുകെയിലെ ‘ആർ.എ.എഫ് ഫെയർഫോർഡ്’, ഇന്ത്യൻ മഹാസമുദ്രത്തിലെ സംയുക്ത താവളമായ ‘ഡീഗോ ഗാർസിയ’ എന്നിവ ഉപയോഗിക്കാൻ യുഎസ് സൈന്യത്തിന് അനുമതി നൽകി. ഹോർമുസ് കടലിടുക്കിലെ കപ്പലുകളെ ലക്ഷ്യമിടുന്ന ഇറാന്റെ മിസൈൽ കേന്ദ്രങ്ങളെ തകർക്കാനാണ് ഈ നീക്കം. ശനിയാഴ്ച ഇറാൻ നടത്തിയ മിസൈൽ ആക്രമണം ബ്രിട്ടീഷ്-യുഎസ് കേന്ദ്രങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ഇറാനിൽ നിന്ന് ഏകദേശം 4,000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർസിയ ദ്വീപിനെ ലക്ഷ്യമിട്ടാണ് ഇറാൻ മിസൈലുകൾ വിക്ഷേപിച്ചത്. മിസൈലുകൾ ലക്ഷ്യം കണ്ടില്ലെങ്കിലും, ഇറാന്റെ കൈവശം കരുതിയതിലും വലിയ ദൂരപരിധിയുള്ള അത്യാധുനിക മിസൈലുകൾ ഉണ്ടെന്ന സൂചനയാണിത് നൽകുന്നത്. ഈ ആക്രമണത്തിന് പിന്നാലെയാണ് ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ അമേരിക്കയ്ക്ക് പ്രത്യേക അനുമതി നൽകിയത്.
മാർച്ച് 6-ന് ഓസ്‌ട്രേലിയയിലെ പെർത്തിൽ നിന്ന് പുറപ്പെട്ട എച്ച്.എം.എസ് ആൻസൺ നിലവിൽ അറബിക്കടലിലെ ഇറാന്റെ മിസൈൽ കേന്ദ്രങ്ങളെ നിരീക്ഷിച്ചു വരികയാണ്. ലണ്ടനിലെ പെർമനന്റ് ജോയിന്റ് ഹെഡ്ക്വാർട്ടേഴ്‌സുമായി നിരന്തരം ആശയവിനിമയം നടത്തുന്ന അന്തർവാഹിനി ഏത് നിമിഷവും ആക്രമണത്തിന് സജ്ജമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബ്രിട്ടന്റെ ഈ നേരിട്ടുള്ള ഇടപെടൽ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്.

