ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം മൂലം അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരുന്നത് തടയാൻ ട്രംപ് ഭരണകൂടം നിർണ്ണായക നീക്കം നടത്തി. ഇതോടെ, ഏകദേശം ആറ് വർഷത്തിന് ശേഷം ഇന്ത്യ വീണ്ടും ഇറാനിൽ നിന്ന് എണ്ണ വാങ്ങാനുള്ള സാധ്യത തെളിഞ്ഞു.(US concession, India to buy Iranian oil again)
നിലവിൽ കടലിൽ കപ്പലുകളിലായി കുടുങ്ങിക്കിടക്കുന്ന 140 ദശലക്ഷം ബാരൽ ഇറാനിയൻ എണ്ണ വിപണിയിലെത്തിക്കാനാണ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് അനുമതി നൽകിയത്. മാർച്ച് 20-നോ അതിനുമുമ്പോ കപ്പലുകളിൽ കയറ്റിയ എണ്ണ വാങ്ങാനാണ് അനുമതി. ഈ വിപണനം ഏപ്രിൽ 19-നകം പൂർത്തിയാക്കേണ്ടതുണ്ട്.
ഇറാനെതിരായ സൈനിക നീക്കങ്ങൾക്കിടയിലും വിപണി സുസ്ഥിരമാക്കാൻ ഇറാനിയൻ എണ്ണ തന്നെ അവർക്കെതിരെ സാമ്പത്തിക ആയുധമായി ഉപയോഗിക്കുകയാണെന്ന് യുഎസ് വ്യക്തമാക്കി. ഇന്ത്യയിലെ മൂന്ന് പ്രമുഖ റിഫൈനറികൾ ഇറാനിയൻ ക്രൂഡ് ഓയിൽ വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

