ജനീവ: ഇസ്രായേൽ കസ്റ്റഡിയിലുള്ള പലസ്തീനികൾ വ്യവസ്ഥാപിതമായ പീഡനങ്ങൾക്ക് ഇരയാകുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിദഗ്ദ്ധ ഫ്രാൻസെസ്ക അൽബനീസ് (Francesca Albanese UN Report). 2023 ഒക്ടോബർ 7-ന് ശേഷം ഇസ്രായേൽ തടവിലാക്കിയ പലസ്തീനികൾ അങ്ങേയറ്റം ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങളാണ് നേരിടുന്നതെന്ന് വെള്ളിയാഴ്ച പുറത്തുവിട്ട ‘ടോർച്ചർ ആൻഡ് ജെനോസൈഡ്’ (Torture and Genocide) എന്ന റിപ്പോർട്ടിൽ അവർ ചൂണ്ടിക്കാട്ടുന്നു.
ഏകദേശം 300-ഓളം സാക്ഷിമൊഴികളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ക്രൂരമായ മർദ്ദനം, ലൈംഗിക അതിക്രമങ്ങൾ, പട്ടിണിക്കിടൽ, അടിസ്ഥാന മനുഷ്യാവകാശങ്ങൾ നിഷേധിക്കൽ എന്നിവ തടവുകാർക്കിടയിൽ പതിവാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഒക്ടോബറിന് ശേഷം കുട്ടികളടക്കം 18,500-ലധികം പലസ്തീനികളെ ഇസ്രായേൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 9,000 പേർ ഇപ്പോഴും തടവിലാണെന്നും 4,000-ലധികം പേരെ കാണാതായതായും റിപ്പോർട്ടിലുണ്ട്.
ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് ഉൾപ്പെടെയുള്ള ഉന്നതർക്കെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ICC) അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്നും അൽബനീസ് ആവശ്യപ്പെട്ടു. തിങ്കളാഴ്ച അവർ ഈ റിപ്പോർട്ട് യുഎൻ മനുഷ്യാവകാശ കൗൺസിലിൽ സമർപ്പിക്കും. എന്നാൽ, അൽബനീസിന്റെ കണ്ടെത്തലുകൾ ഇസ്രായേലിനെ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് ആരോപിച്ച് ഇസ്രായേലും സഖ്യകക്ഷികളും റിപ്പോർട്ടിനെ തള്ളി. അതേസമയം, അൽബനീസിന്റെ പ്രസംഗത്തിലെ വാക്കുകൾ വളച്ചൊടിച്ച് അവർക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
Summary: UN special rapporteur Francesca Albanese released a report titled “Torture and Genocide,” alleging that Israel is systematically torturing Palestinian detainees. The report claims that over 18,500 Palestinians have been arrested since October 2023, facing “ruthless physical and psychological abuse” as a form of collective vengeance.

