ന്യൂഡൽഹി: പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ 1 മുതൽ രാജ്യത്തെ എടിഎം ഇടപാടുകളിൽ പ്രധാന മാറ്റങ്ങൾ വരുന്നു. എച്ച്ഡിഎഫ്സി ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയുൾപ്പെടെയുള്ള പ്രമുഖ ബാങ്കുകൾ പിൻവലിക്കൽ പരിധിയിലും ഇടപാട് ചാർജുകളിലും പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കും (New ATM Rules April). ഡിജിറ്റൽ ബാങ്കിംഗിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികൾ.
എച്ച്ഡിഎഫ്സി ബാങ്കിൽ ഇനി മുതൽ യുപിഐ അധിഷ്ഠിതമായി എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നത് സൗജന്യ പ്രതിമാസ ഇടപാട് പരിധിയിൽ ഉൾപ്പെടുത്തും. നേരത്തെ ഇത് പ്രത്യേക വിഭാഗമായാണ് കണക്കാക്കിയിരുന്നത്. പരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും നികുതി പുറമെ 23 രൂപ വീതം ഈടാക്കും. നിലവിൽ സ്വന്തം ബാങ്ക് എടിഎമ്മുകളിൽ അഞ്ച് സൗജന്യ ഇടപാടുകളും മറ്റ് ബാങ്ക് എടിഎമ്മുകളിൽ മെട്രോ നഗരങ്ങളിൽ മൂന്ന്, നോൺ-മെട്രോ നഗരങ്ങളിൽ അഞ്ച് എന്നിങ്ങനെയാണ് സൗജന്യ പരിധി.
പഞ്ചാബ് നാഷണൽ ബാങ്ക് ഡെബിറ്റ് കാർഡുകൾ വഴിയുള്ള പ്രതിദിന പിൻവലിക്കൽ പരിധി പരിഷ്കരിച്ചു. കാർഡിന്റെ തരം അനുസരിച്ച് പ്രതിദിനം 50,000 രൂപ മുതൽ 75,000 രൂപ വരെയായിരിക്കും പുതിയ പരിധി. മുൻപ് ഒരു ലക്ഷം രൂപ വരെ പിൻവലിക്കാൻ കഴിഞ്ഞിരുന്ന ചില കാർഡുകൾക്കും നിയന്ത്രണം ബാധകമാകും. കൂടാതെ, ജിയോ പേയ്‌മെന്റ് ബാങ്ക് ക്യുആർ കോഡ് (QR Code) സ്കാൻ ചെയ്ത് പണം പിൻവലിക്കാനുള്ള പുതിയ സൗകര്യം അവതരിപ്പിച്ചിട്ടുണ്ട്. അനാവശ്യ ചാർജുകൾ ഒഴിവാക്കാൻ ഉപഭോക്താക്കൾ തങ്ങളുടെ ബാങ്ക് പരിധികൾ പരിശോധിച്ച് ഇടപാടുകൾ നടത്താൻ ശ്രദ്ധിക്കണം.

