വാഷിങ്ടൻ: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾക്ക് അന്ത്യം കുറിക്കാനൊരുങ്ങി അമേരിക്ക. ഇറാന്റെ തീവ്രവാദ ഭരണകൂടത്തിനെതിരായ പോരാട്ടത്തിൽ തങ്ങളുടെ ലക്ഷ്യങ്ങൾ ഏകദേശം പൂർത്തിയായതായും സൈനിക നടപടികൾ അവസാനിപ്പിക്കുന്നത് പരിഗണനയിലാണെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്.(US to end military action in Iran, nearing goals)
ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമൂസ് കടലിടുക്കിന്റെ സുരക്ഷാ ചുമതലയിൽ നിന്ന് യുഎസ് പിന്മാറുമെന്ന കടുത്ത മുന്നറിയിപ്പും ട്രംപ് നൽകി. ഹോർമൂസ് കടലിടുക്ക് ഉപയോഗിക്കുന്ന രാജ്യങ്ങൾ തന്നെ അതിന്റെ സംരക്ഷണവും നിയന്ത്രണവും ഏറ്റെടുക്കണം. താൽപ്പര്യമുള്ള രാജ്യങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ മാത്രം അമേരിക്ക സഹായം നൽകും. ഇറാന്റെ ഭീഷണി പൂർണ്ണമായും ഇല്ലാതായാൽ മേഖലയിൽ യുഎസ് സേനയുടെ സാന്നിധ്യം ആവശ്യമായി വരില്ലെന്നും ട്രംപ് വ്യക്തമാക്കി.
ഇറാനിലെ താവളങ്ങൾ ആക്രമിക്കാൻ യുഎസിന് തങ്ങളുടെ സൈനിക താവളങ്ങൾ വിട്ടുനൽകാനുള്ള ബ്രിട്ടന്റെ തീരുമാനത്തോടും ട്രംപ് പ്രതികരിച്ചു. യുകെയുടെ തീരുമാനം സ്വാഗതാർഹമാണെങ്കിലും അത് വരാൻ ഏറെ വൈകിപ്പോയെന്ന് ട്രംപ് നിരീക്ഷിച്ചു. ചാഗോസ് ദ്വീപുകളുടെ ഭാഗമായ ഡീഗോ ഗാർഷ്യയിലെ താവളം അമേരിക്കയ്ക്ക് ഉപയോഗിക്കാൻ അനുമതി നൽകിയതിനെ പരാമർശിച്ചായിരുന്നു ട്രംപിന്റെ വാക്കുകൾ. ബ്രിട്ടനുമായി അടുത്ത ബന്ധമാണുള്ളതെന്നും എന്നാൽ ഇത്തരം താവളങ്ങൾ ഉപയോഗിക്കുന്ന കാര്യത്തിൽ മുൻപ് ഇത്തരമൊരു തീരുമാനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രിട്ടന്റെ നടപടിക്കെതിരെ കടുത്ത ഭാഷയിലാണ് ഇറാൻ പ്രതികരിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി സ്വന്തം പൗരന്മാരുടെ ജീവൻ അപകടത്തിലാക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ആരോപിച്ചു. അമേരിക്കയ്ക്ക് താവളങ്ങൾ നൽകാനുള്ള തീരുമാനം അപകടകരമാണെന്നും സ്വയം പ്രതിരോധത്തിനായി ഏത് പരിധിവരെ പോകാനും ഇറാൻ തയ്യാറാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

