ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ എണ്ണ ടാങ്കറുകൾക്കും ചരക്ക് കപ്പലുകൾക്കും സുരക്ഷിതമായി കടന്നുപോകാൻ അനുമതി തേടി ഇറാനുമായി ഇന്ത്യ ചർച്ചകൾ ഊർജ്ജിതമാക്കി. നിലവിൽ 21 ഇന്ത്യൻ കപ്പലുകളും ടാങ്കറുകളുമാണ് മേഖലയിൽ കുടുങ്ങിക്കിടക്കുന്നത്. ഇവയിലായി ആകെ 611 ഇന്ത്യൻ ജീവനക്കാരുണ്ട്. നേരത്തെ രണ്ട് എൽപിജി ടാങ്കറുകൾക്ക് ഇറാൻ കടന്നുപോകാൻ അനുമതി നൽകിയിരുന്നെങ്കിലും ബാക്കിയുള്ളവയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.(Diplomatic efforts with Iran to allow Indian ships to pass through the Strait of Hormuz are active)
മാനുഷിക പരിഗണന കണക്കിലെടുത്ത് ഇറാനിയൻ റെഡ് ക്രസന്റിനായി ഇന്ത്യ മരുന്നുകൾ കൈമാറി. ഡൽഹിയിലെ ഇറാൻ എംബസിയിൽ എത്തിച്ച ഈ മരുന്നുകൾ അയൽരാജ്യങ്ങൾ വഴി റോഡ് മാർഗ്ഗം ഇറാനിലെത്തിക്കാനാനായിരുന്നു നീക്കം. ഇന്ത്യയുടെ ഈ സഹായത്തിന് ഇറാൻ സർക്കാർ ഔദ്യോഗികമായി നന്ദി അറിയിച്ചു.
രാജ്യത്തെ എൽപിജി ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചു. ആഭ്യന്തര എൽപിജി ഉൽപാദനം 40 ശതമാനം വർദ്ധിപ്പിച്ചത് വലിയ ആശ്വാസമായി. പൈപ്പ് വഴിയുള്ള പാചകവാതക വിതരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. പിഎൻജി പദ്ധതികൾ വേഗത്തിലാക്കുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്ര വിഹിതത്തിൽ നിന്ന് 10 ശതമാനം അധികം എൽപിജി താൽക്കാലികമായി നൽകും.
പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡന്റുമായും കുവൈറ്റ് കിരീടാവകാശിയുമായും ഫോണിൽ സംസാരിച്ചു. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഊർജ്ജ നീക്കവും മേഖലയിലെ സുരക്ഷയും ചർച്ചകളിൽ പ്രധാന വിഷയമായി. മേഖലയിലെ സംഘർഷം ഇന്ത്യയുടെ ഊർജ്ജ ഇറക്കുമതിയെ ബാധിക്കാതിരിക്കാൻ എല്ലാവിധ മുൻകരുതലുകളും സ്വീകരിച്ചുവരികയാണെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.

