വാഷിംഗ്ടൺ: ഇറാനിലെ ഭരണകൂടത്തെ തകർക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെന്ന് സമ്മതിച്ച് അമേരിക്ക. യുദ്ധം ആരംഭിച്ച ശേഷമുള്ള ആദ്യ കോൺഗ്രസ് ഹിയറിങ്ങിലാണ് അമേരിക്കൻ ഇൻ്റലിജൻസ് മേധാവി തുൾസി ഗബാർഡ് ഇക്കാര്യം വ്യക്തമാക്കിയത്. ആക്രമണങ്ങളിലൂടെ ഇറാൻ്റെ സൈനിക ശേഷിയും നേതൃത്വത്തിൻ്റെ കരുത്തും കുറയ്ക്കാൻ സാധിച്ചെങ്കിലും ഭരണകൂടം ഇപ്പോഴും തകർക്കപ്പെടാതെ നിലകൊള്ളുന്നുവെന്ന് ഗബാർഡ് പറഞ്ഞു. ഹോർമുസ് കടലിടുക്കിൽ പ്രശ്നങ്ങളുണ്ടാകുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നതായും അവർ കൂട്ടിച്ചേർത്തു.(Tulsi Gabbard says Iranian regime is intact but largely degraded at Senate hearing
ഇറാൻ്റെ പ്രധാന വാതകപ്പാടമായ ‘സൗത്ത് പാഴ്സി’ന് നേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തി. ഇതിന് പിന്നാലെ ഗൾഫ് മേഖലയിലെ എണ്ണ-വാതക കേന്ദ്രങ്ങൾ ലക്ഷ്യം വെക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇതിനിടെ ഖത്തറിലെ പ്രധാന വാതക ഹബ്ബായ റാസ് ലഫാൻ കേന്ദ്രത്തിന് നേരെ ഇറാൻ മിസൈൽ തൊടുത്തു.
സൗദിയിൽ കഴിഞ്ഞ രാത്രി മാത്രം 16 ഡ്രോൺ ആക്രമണങ്ങളും 11 മിസൈൽ ആക്രമണശ്രമങ്ങളും സൗദിക്ക് നേരെ ഉണ്ടായി. അബുദാബിയിലെ ഹബ്ഷാൻ ഗ്യാസ് കേന്ദ്രം, ബാബ് എണ്ണപ്പാടം എന്നിവിടങ്ങളിലേക്ക് ഇറാൻ വീണ്ടും മിസൈൽ ആക്രമണം നടത്തി. സ്വന്തം രാജ്യത്തെ വാതക കേന്ദ്രത്തിന് നേരെ ആക്രമണമുണ്ടായതോടെ ഖത്തർ കടുത്ത നടപടി സ്വീകരിച്ചു. ഇറാൻ എംബസിയിലെ മിലിട്ടറി അറ്റാഷെ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരോട് 24 മണിക്കൂറിനകം രാജ്യം വിടാൻ ഖത്തർ നിർദേശം നൽകി.

