ന്യൂഡൽഹി: ഗൾഫ് മേഖലയിലെ സംഘർഷങ്ങൾക്കിടയിൽ ഇറാന് മാനുഷിക സഹായവുമായി ഇന്ത്യ രംഗത്തെത്തി. ഡൽഹിയിലെ ഇറാൻ എംബസി വഴി കൈമാറിയ മരുന്നുകൾ ഇറാനിലേക്ക് എത്തിച്ചേർന്നു. യുദ്ധം തുടങ്ങിയ ഘട്ടത്തിൽ ഇറാന് നേരെയുള്ള ആക്രമണങ്ങളെ ഇന്ത്യ അപലപിച്ചില്ലെന്ന പരാതി ഉയർന്നിരുന്നെങ്കിലും, തുടർച്ചയായ ചർച്ചകൾക്ക് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഭിന്നതകൾ പരിഹരിക്കപ്പെടുകയാണ്.(Iran thanks India as it receives first medical aid shipment from New Delhi)
ഇന്ത്യൻ പ്രധാനമന്ത്രി ഇറാൻ പ്രസിഡന്റുമായി നേരിട്ട് സംസാരിക്കുകയും ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ നിരന്തരം ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. ഈ നയതന്ത്ര ഇടപെടലുകൾക്ക് പിന്നാലെയാണ് മരുന്നുകൾ ഉൾപ്പെടെയുള്ള സഹായം നൽകാൻ ഇന്ത്യ തീരുമാനിച്ചത്. മരുന്നുകൾ കൈമാറിയതിന് ഇറാൻ ഇന്ത്യയോട് നന്ദിയറിയിച്ചു.
ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങൾക്കിടയിലും ഇന്ത്യയുടെ രണ്ട് എൽപിജി ടാങ്കറുകൾ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ഇറാന്റെ സഹായം ലഭിച്ചിരുന്നു. ടാങ്കറുകൾ വിട്ടുനൽകിയതിന് ഇന്ത്യ ഇറാന് ഔദ്യോഗികമായി നന്ദി അറിയിച്ചു.

