മലപ്പുറം: മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി പട്ടികയ്‌ക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചതിന് പിന്നാലെ ഉയർന്ന രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് മറുപടിയുമായി അബ്ദുറഹ്മാൻ രണ്ടത്താണി. തന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഒരു പാർട്ടിക്കാരൻ എന്ന നിലയിലുള്ള സ്വാഭാവിക വികാരം മാത്രമാണെന്നും അതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ എൽഡിഎഫ് സ്ഥാനാർത്ഥിയാകുമോ എന്ന മാധ്യമപ്രവർത്തകരുടെ നേരിട്ടുള്ള ചോദ്യത്തിന് ‘ഇനി പ്രതികരിക്കാനില്ല’ എന്ന ഒഴുക്കൻ മറുപടിയാണ് അദ്ദേഹം നൽകിയത്.(Abdurahiman Randathani without giving a clear answer on the LDF candidacy)
ആദർശപരമായി താൻ ഒരു ലീഗുകാരനാണ്. ഇന്നുവരെ ആ ട്രാക്കിൽ നിന്ന് തെറ്റിപ്പോയിട്ടില്ല. ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പ്രകടിപ്പിച്ചത് വികാരം മാത്രമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരൂരങ്ങാടിയിൽ പി.എം.എ. സമീറിനെ സ്ഥാനാർത്ഥിയാക്കിയതിൽ ‘ചിലരുടെ താൽപ്പര്യങ്ങൾ’ നടന്നിട്ടുണ്ടെന്ന് അദ്ദേഹം ആവർത്തിച്ചു. ആ താൽപ്പര്യങ്ങൾ എന്താണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും അദ്ദേഹം പരിഹസിച്ചു.
സിപിഎം നേതാക്കളുമായി സംസാരിച്ചോ എന്ന ചോദ്യത്തിന്, പ്രദേശത്തെ എല്ലാ രാഷ്ട്രീയ നേതാക്കളുമായും തനിക്ക് സൗഹൃദമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അർഹതപ്പെട്ടവരെ തഴഞ്ഞ് നിഷ്കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലർ എടുത്ത തീരുമാനമാണിതെന്നും, ഇതിനെ ചോദ്യം ചെയ്യുന്നത് അച്ചടക്കലംഘനമായി കാണരുതെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു.

