ടെഹ്‌റാൻ: ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി അലി ലാറിജാനിയെ വധിച്ചതിന് പിന്നാലെ ഇസ്രയേലിന് നേരെ ശക്തമായ തിരിച്ചടി ആരംഭിച്ച് ഇറാൻ. നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളിൽ മിസൈലുകൾ പതിച്ചതായും നാശനഷ്ടങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.(Ali Larijani’s assassination, Iran begins retaliation, 2 killed in Israel)
ഇന്ന് രാത്രി ശത്രുവിന്റെ ആകാശം കൂടുതൽ വർണ്ണാഭമായിരിക്കും എന്ന് ഐആർജിസി എയർഫോഴ്സ് കമാൻഡർ സർദാർ മൗസവി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആക്രമണം ആരംഭിച്ചത്. ലാറിജാനിയുടെയും ബാസിജ് സേനാ മേധാവി ഗുലാംറേസ സുലൈമാനിയുടെയും വധത്തിന് കടുത്ത പ്രതികാരം ചെയ്യുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
ഫെബ്രുവരി 28-ന് പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് ശേഷം തകർച്ചയുടെ വക്കിലെത്തിയ ഇറാൻ ഭരണകൂടത്തെ സുസംഘടിതമായി നിർത്തിയത് ലാറിജാനിയായിരുന്നു. മുൻ പാർലമെന്റ് സ്പീക്കറായും മുതിർന്ന നയ ഉപദേഷ്ടാവായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം, ഖമനേയിയുടെ വിശ്വസ്തനായിരുന്നു. യുഎസ്-ഇസ്രയേൽ വ്യോമാക്രമണ ഭീഷണി നിലനിൽക്കെത്തന്നെ കഴിഞ്ഞ വെള്ളിയാഴ്ച ടെഹ്‌റാനിൽ നടന്ന റാലിയിൽ അദ്ദേഹം പങ്കെടുത്തിരുന്നു. ട്രംപ് ഭരണകൂടവുമായുള്ള ആണവ ചർച്ചകളിൽ ഇറാന്റെ പ്രധാന പ്രതിനിധിയായിരുന്നു ലാറിജാനി.
ഐആർജിസിക്ക് കീഴിലുള്ള ബാസിജ് സേനയുടെ കമാൻഡർ ഗുലാംറേസ സുലൈമാനിയും ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. 2026 ജനുവരിയിൽ ഇറാനിലുണ്ടായ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമർത്തുന്നതിന് നേതൃത്വം നൽകിയത് ഇദ്ദേഹമാണെന്ന് ഇസ്രയേൽ ആരോപിക്കുന്നു. ഇതിന്റെ പേരിൽ അമേരിക്കയും യൂറോപ്യൻ യൂണിയനും അദ്ദേഹത്തിന് ഉപരോധം ഏർപ്പെടുത്തിയിരുന്നു.

