ന്യൂഡൽഹി: മൂന്ന് മാസത്തിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ ദത്തെടുക്കുന്നവർക്ക് മാത്രമേ പ്രസവാവധിക്ക് അർഹതയുള്ളൂ എന്ന നിയമ വ്യവസ്ഥ സുപ്രീം കോടതി അസാധുവാക്കി. കുഞ്ഞിന്റെ പ്രായം എത്രയായാലും ദത്തെടുക്കുന്ന അമ്മമാർക്ക് 12 ആഴ്ചത്തെ പ്രസവാവധിക്ക് അർഹതയുണ്ടെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.(Denying Maternity Benefits To Adoptive Mothers Of Children Above Three Months Unconstitutional, says Supreme Court)
സോഷ്യൽ സെക്യൂരിറ്റി കോഡിലെ 60 (4) വകുപ്പിലെ നിബന്ധനകൾ ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കുഞ്ഞിന്റെ പ്രായം നിബന്ധനയായി നിശ്ചയിക്കുന്നത് ഭരണഘടനയുടെ 14-ാം അനുച്ഛേദം, 21-ാം അനുച്ഛേദം എന്നിവയുടെ ലംഘനമാണ്. പ്രസവിക്കുന്ന അമ്മമാർക്കും ദത്തെടുക്കുന്ന അമ്മമാർക്കും കുഞ്ഞിനെ പരിപാലിക്കാൻ തുല്യമായ അവകാശമുണ്ട്. ദത്തെടുക്കൽ എന്നത് പ്രത്യുത്പാദന അവകാശത്തിന്റെ ഭാഗമാണെന്നും അതിൽ നിയമപരമായ നിബന്ധനകൾ വെക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
കുഞ്ഞുങ്ങളെ നോക്കുന്നതിന് അച്ഛന് നൽകുന്ന അവധി സോഷ്യൽ സെക്യൂരിറ്റി കോഡിന്റെ ഭാഗമാക്കാൻ കേന്ദ്ര സർക്കാരിന് കോടതി നിർദ്ദേശം നൽകി. അഭിഭാഷക നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ചരിത്രപരമായ ഈ വിധി.

