ടെഹ്‌റാൻ: ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനിയെ ലക്ഷ്യമിട്ട് ഇസ്രായേൽ സൈന്യം അതിശക്തമായ വ്യോമാക്രമണം നടത്തിയെന്ന് വിവരം. ഇന്നലെ രാത്രി ഇറാനിലുടനീളം ഇസ്രായേൽ നടത്തിയ ആക്രമണ പരമ്പരയുടെ പ്രധാന ലക്ഷ്യം ലാരിജാനിയായിരുന്നുവെന്ന് നാല് മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. (Israeli defence minister says Iran’s security chief Ali Larijani killed)
ലാരിജാനി കൊല്ലപ്പെട്ടെന്നാണ് ഇവർ പറയുന്നത്. എന്നാൽ ലാരിജാനി കൊല്ലപ്പെട്ടോ അതോ പരിക്കേറ്റോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ആയത്തുള്ള അലി ഖമേനിയുടെ ഏറ്റവും അടുത്ത വിശ്വസ്തനും ഇറാന്റെ മുൻ ആണവ ചർച്ചക്കാരനുമാണ് അലി ലാരിജാനി.
ഖമേനിയുടെ മരണശേഷം ഇറാന്റെ അധികാര കേന്ദ്രങ്ങളെ നിയന്ത്രിക്കുന്നതിൽ ലാരിജാനിക്ക് വലിയ പങ്കുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ടെഹ്‌റാനിൽ നടന്ന ഖുദ്‌സ് ദിന റാലികളിൽ ലാരിജാനി പങ്കെടുത്തിരുന്നു. ലാരിജാനിക്കെതിരെയുള്ള നീക്കം നിർണ്ണായകമാകുന്നത് മറ്റൊരു കാരണം കൊണ്ടുകൂടിയാണ്. അദ്ദേഹമുൾപ്പെടെ പത്ത് മുതിർന്ന ഇറാനിയൻ സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെക്കുറിച്ച് വിവരം നൽകുന്നവർക്ക് അമേരിക്ക 10 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രായേൽ ആക്രമണം നടന്നത്.
ലാരിജാനിയെ ലക്ഷ്യമിട്ടുള്ള ആക്രമണത്തെക്കുറിച്ച് ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ ലാരിജാനി ഇന്ന് വൈകിട്ട് ഔദ്യോഗികമായി സംസാരിക്കുമെന്നും അദ്ദേഹം സുരക്ഷിതനാണെന്നും ഇറാനിലെ ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ലാരിജാനിക്ക് പുറമെ ബസീജ് കമാൻഡർ ഗുലാം റെസ സുലൈമാനിയെയും ഇസ്രായേൽ ലക്ഷ്യമിട്ടിരുന്നു. ഇദ്ദേഹം കൊല്ലപ്പെട്ടതായി ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

