ന്യൂഡൽഹി: നിയമസഭാ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടയിൽ കെ. സുധാകരനെ സന്ദർശിച്ച് രമേശ് ചെന്നിത്തല. സുധാകരൻ പാർട്ടിയുടെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹവുമായി ദീർഘകാലത്തെ സൗഹൃദമുണ്ടെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ഷമ മുഹമ്മദും സുധാകരനെ സന്ദർശിക്കാൻ എത്തിയിരുന്നു.(K Sudhakaran is the strength of Congress, Ramesh Chennithala visits him)
സുധാകരൻ പാർട്ടിയുമായി പിണങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കിയ ചെന്നിത്തല, അദ്ദേഹത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടിയാണ് സംസാരിച്ചത്. താൻ കെപിസിസി പ്രസിഡന്റായിരുന്ന ഒൻപത് വർഷം തന്നോടൊപ്പം ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച വ്യക്തിയാണ് സുധാകരനെന്ന് ചെന്നിത്തല അനുസ്മരിച്ചു.
സുധാകരൻ മത്സരിക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് താനല്ലെന്നും പാർട്ടി ഹൈക്കമാൻഡാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നേതൃത്വം ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കും. ഏത് സാഹചര്യത്തിലും സുധാകരനൊപ്പം പ്രവർത്തകരുണ്ടാകുമെന്നും അദ്ദേഹം കോൺഗ്രസിന്റെ കരുത്താണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
കണ്ണൂർ സീറ്റിൽ മത്സരിക്കണമെന്ന ആഗ്രഹം ഹൈക്കമാൻഡ് തള്ളിയതിനെത്തുടർന്ന് സുധാകരൻ നടത്തിയ പരാമർശം ഏറെ ശ്രദ്ധേയമായിരുന്നു. സിറ്റിംഗ് എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന പൊതുമാനദണ്ഡത്തിൽ ഇളവ് വേണമെന്നാണ് സുധാകരന്റെ ആവശ്യം.

