കണ്ണൂർ: ക്രിക്കറ്റ് മൈതാനത്തെ ട്വന്റി-20 ആവേശത്തെ വെല്ലുന്ന രീതിയിൽ കണ്ണൂരിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം ചൂടുപിടിക്കുന്നു (Kannur Assembly Election 2026). അടുത്തയാഴ്ച ഐ.പി.എൽ മത്സരങ്ങൾ ആരംഭിക്കാനിരിക്കെ, രാഷ്ട്രീയ പൂരത്തിന് തുടക്കമിട്ട് മുന്നണികൾ കളം നിറയുകയാണ്. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സഞ്ജു സാംസൺ സ്റ്റൈലിൽ സിക്സറടിച്ച് ഇടതുമുന്നണി പ്രചാരണത്തിൽ ബഹുദൂരം മുന്നിലെത്തിയെങ്കിലും, പാർട്ടിക്കോട്ടകളിലെ അപ്രതീക്ഷിത ‘വിക്കറ്റ് വീഴ്ചകൾ’ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
സി.പി.എമ്മിന് ഇരട്ട പ്രഹരം; ആവേശത്തിൽ കോൺഗ്രസ്
പ്രചാരണത്തിൽ മിന്നൽ വേഗത്തിൽ കുതിക്കുന്നതിനിടെയാണ് പയ്യന്നൂരിലും തളിപ്പറമ്പിലും സി.പി.എമ്മിന് കനത്ത തിരിച്ചടി നേരിട്ടത്.
പാർട്ടി പുറത്താക്കിയ വി. കുഞ്ഞിക്കൃഷ്ണൻ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ യു.ഡി.എഫ് അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. തളിപ്പറമ്പിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ പരസ്യമായി രംഗത്തെത്തിയ മുതിർന്ന നേതാവ് ടി.കെ. ഗോവിന്ദൻ വിമതനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത് സി.പി.എമ്മിനെ ഞെട്ടിച്ചു. ഈ രണ്ട് ‘വിക്കറ്റുകളും’ വീണ ആവേശത്തിലാണ് കോൺഗ്രസ് ക്യാമ്പ്.
യു.ഡി.എഫിൽ അനിശ്ചിതത്വം; സുധാകരൻ ഘടകം
എൽ.ഡി.എഫ് ഒൻപത് മണ്ഡലങ്ങളിലും റോഡ് ഷോകളും പര്യടനങ്ങളും പൂർത്തിയാക്കിയെങ്കിലും യു.ഡി.എഫിൽ സ്ഥാനാർത്ഥി നിർണ്ണയം ഇപ്പോഴും കീറാമുട്ടിയായി തുടരുന്നു. കണ്ണൂർ മണ്ഡലത്തിൽ കെ. സുധാകരൻ എം.പി തന്നെ മത്സരിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നത് ഹൈക്കമാൻഡിനെ കുഴപ്പിക്കുന്നുണ്ട്.
സിറ്റിംഗ് സീറ്റുകളായ ഇരിക്കൂറിലും പേരാവൂരിലും ഒഴികെ മറ്റ് മണ്ഡലങ്ങളിൽ അന്തിമ തീരുമാനമായിട്ടില്ല. എങ്കിലും എൽ.ഡി.എഫിനെ ‘ചേസ്’ ചെയ്ത് തോൽപ്പിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് പ്രവർത്തകർ. അഴീക്കോട്ട് ലീഗ് സ്ഥാനാർത്ഥിയെയും ഉടൻ പ്രഖ്യാപിക്കും.
കളത്തിലിറങ്ങി ബി.ജെ.പി.
സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടതോടെ ബി.ജെ.പി.യും പ്രചാരണത്തിൽ സജീവമായിക്കഴിഞ്ഞു.
കണ്ണൂർ: സി. രഘുനാഥ് (ദേശീയസമിതി അംഗം)
അഴീക്കോട്: കെ.കെ. വിനോദ് കുമാർ (നോർത്ത് ജില്ലാ പ്രസിഡന്റ്)
പയ്യന്നൂർ: എ.പി. ഗംഗാധരൻ
മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾക്ക് ചൊവ്വാഴ്ചയോടെ കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരം ലഭിക്കുമെന്നാണ് കരുതുന്നത്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകൾ തുറന്ന് പാർട്ടി പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.
Story Summary:
The political landscape in Kannur has turned into a high-stakes T20 match following the election announcement. While the LDF took an early lead with explosive campaigning and roadshows, internal rebellions in Payyanur (V. Kunhikrishnan) and Taliparamba (T.K. Govindan) have given the UDF a strategic advantage. Meanwhile, the UDF faces delays in candidate selection due to K. Sudhakaran’s insistence on contesting in Kannur. BJP has also entered the fray, announcing key candidates for Kannur, Azhikode, and Payyanur.

