കാബൂൾ: അഫ്ഗാനിസ്ഥാനിലെ ലഹരിവിമുക്ത ആശുപത്രിക്ക് നേരെ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400-ലധികം പേർ കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷപ്രതികരണവുമായി അഫ്ഗാൻ ക്രിക്കറ്റ് താരങ്ങൾ. നായകൻ റാഷിദ് ഖാൻ, മുൻ നായകൻ മുഹമ്മദ് നബി, അസ്മത്തുള്ള ഒമർസായ് എന്നിവർ സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ പ്രതിഷേധവും വേദനയും രേഖപ്പെടുത്തി.(Afghanistan cricketers slam deadly Pak strikes on Kabul hospital)
പാകിസ്ഥാന്റെ നടപടിയെ ‘യുദ്ധക്കുറ്റം’ എന്ന് വിശേഷിപ്പിച്ചാണ് അഫ്ഗാൻ നായകൻ റാഷിദ് ഖാൻ പ്രതികരിച്ചത്. “കാബൂളിലെ സാധാരണക്കാർ കൊല്ലപ്പെട്ട വാർത്ത എന്നെ അങ്ങേയറ്റം വേദനിപ്പിക്കുന്നു. വീടുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവ ലക്ഷ്യം വെക്കുന്നത്, അത് മനപ്പൂർവ്വമായാലും അബദ്ധത്തിലായാലും ഒരു യുദ്ധക്കുറ്റമാണ്. വിശുദ്ധ റമദാൻ മാസത്തിൽ മനുഷ്യജീവനോട് കാണിക്കുന്ന ഈ അവഗണന ഭയാനകമാണ്,” എന്നാണ് അദ്ദേഹം പറഞ്ഞത്.
ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശ സംഘടനകളും ഈ ക്രൂരതയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് മുൻ ക്യാപ്റ്റൻ മുഹമ്മദ് നബി പ്രതികരിച്ചത്. റമദാനിൽ ചികിത്സ തേടിയെത്തിയ യുവാക്കളുടെ പ്രതീക്ഷകൾ ബോംബാക്രമണത്തിൽ അസ്തമിച്ചുവെന്ന് അദ്ദേഹം കുറിച്ചു. ആശുപത്രിക്ക് പുറത്ത് മക്കളുടെ പേര് വിളിച്ച് കരയുന്ന അമ്മമാരുടെ അവസ്ഥ ഹൃദയഭേദകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാത്രിയിൽ കാബൂളിനെ നടുക്കിയ സ്ഫോടനത്തെക്കുറിച്ച് താരം അസ്മത്തുള്ള ഒമർസായ് വിവരിച്ചു. നോമ്പ് തുറന്നതിന് തൊട്ടുപിന്നാലെയാണ് നിരപരാധികളായ ഒട്ടേറെ ജീവനുകൾ നഷ്ടപ്പെട്ടത്. ആശുപത്രിയിൽ നിന്ന് തീജ്വാലകൾ ഉയരുന്നത് കണ്ടുവെന്നും നീതിക്കും സമാധാനത്തിനുമായി ലോകം പ്രാർത്ഥിക്കണമെന്നും ഒമർസായ് എക്സ് പോസ്റ്റിൽ കുറിച്ചു. സംഭവത്തിൽ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധി റിച്ചാർഡ് ബെന്നറ്റ് കടുത്ത ആശങ്ക രേഖപ്പെടുത്തി.

