കണ്ണൂർ: തളിപ്പറമ്പ് സീറ്റ് വിവാദത്തെത്തുടർന്ന് സിപിഎം വിട്ട മുതിർന്ന നേതാവ് ടി.കെ. ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ (M V Jayarajan against T K Govindan). ടി.കെ. ഗോവിന്ദൻ ഒരു ‘വർഗ്ഗവഞ്ചകൻ’ ആണെന്നും പാർട്ടിയെ വഞ്ചിച്ച ഇത്തരക്കാർക്കെതിരെ ജനങ്ങൾ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും ജയരാജൻ കണ്ണൂരിൽ പറഞ്ഞു.
അവസാന നിമിഷം വരെ ഗോവിന്ദനെ അനുനയിപ്പിക്കാൻ പാർട്ടി ശ്രമിച്ചിരുന്നുവെന്ന വെളിപ്പെടുത്തലും ജയരാജൻ നടത്തി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഇ.പി. ജയരാജന്റെ വീട്ടിൽ വെച്ച് അദ്ദേഹവുമായി ചർച്ച നടത്തിയിരുന്നു. പാർട്ടിയെ വഞ്ചിക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും അവിടെ നിന്ന് ഇറങ്ങിയ ഉടൻ പ്രസ് ക്ലബ്ബ് ബുക്ക് ചെയ്ത് വാർത്താ സമ്മേളനം നടത്തിയത് നേരത്തെ നിശ്ചയിച്ച തിരക്കഥയുടെ ഭാഗമാണെന്നും ജയരാജൻ കുറ്റപ്പെടുത്തി.
ഇ.പിയുടെ വീട്ടിലെ ചർച്ച കഴിഞ്ഞ് വരുമ്പോൾ തന്നെ വാർത്താ സമ്മേളനം നടത്തി സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് പാർട്ടിയെ ചതിക്കാനായിരുന്നു. യുഡിഎഫ് പിന്തുണ തേടുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ശൈലജ ടീച്ചറെ പേരാവൂരിൽ മത്സരിപ്പിച്ചത് ഒതുക്കാനാണെന്ന ആരോപണം തെറ്റാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തന്നെ കണ്ണൂരിൽ മത്സരിപ്പിച്ചതും ഇത്തരത്തിൽ വ്യാഖ്യാനിക്കേണ്ടതില്ല. ഓരോ സ്ഥാനാർത്ഥിത്വവും പാർട്ടിയുടെ രാഷ്ട്രീയ തീരുമാനമാണ്.
ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് ഗോവിന്ദൻ ഉന്നയിച്ച അഴിമതി ആരോപണങ്ങൾ പച്ചക്കള്ളമാണ്. എംഎൽഎ ഫണ്ട് വിനിയോഗവും ഫെസ്റ്റിവൽ ചെലവുകളും കൃത്യമായി ഓഡിറ്റ് ചെയ്തതാണെന്നും ജയരാജൻ വ്യക്തമാക്കി.
തളിപ്പറമ്പിൽ എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിനെതിരെയാണ് ടി.കെ. ഗോവിന്ദൻ പാർട്ടി വിട്ടത്. തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ച സാഹചര്യത്തിൽ കണ്ണൂർ കോട്ടയിലുണ്ടായ ഈ വിള്ളൽ പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് സിപിഎം നേതൃത്വം.
Story Summary:
CPIM leader M.V. Jayarajan has termed rebel leader T.K. Govindan a “class traitor” following his resignation and decision to contest as an independent in Taliparamba. Jayarajan revealed that a last-minute mediation attempt at E.P. Jayarajan’s residence failed as Govindan had already planned a press conference to announce his candidacy and seek UDF support. Jayarajan also dismissed allegations regarding the “sidelining” of K.K. Shailaja and corruption in the Happiness Festival.

