കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച കേസിൽ സമർപ്പിച്ച കുറ്റപത്രത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടി കുടുംബം നൽകിയ ഹർജിയിൽ തലശ്ശേരി ജില്ലാ സെഷൻസ് കോടതിയുടെ നിർണ്ണായക ഉത്തരവ്. കേസിൽ തുടരന്വേഷണത്തിന് കോടതി അനുമതി നൽകി. നാല് പ്രധാന കാര്യങ്ങളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് അന്വേഷണ സംഘത്തോടു കോടതി നിർദ്ദേശിച്ചിരിക്കുന്നത്.(ADM Naveen Babu’s death, Court orders further investigation)
നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിൽ കുറ്റപത്രത്തിലെ 13 പ്രധാന വീഴ്ചകളാണ് ചൂണ്ടിക്കാട്ടിയിരുന്നത്. ഒന്നാം പ്രതി പി.പി. ദിവ്യയുടെയും നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച പ്രശാന്തന്റെയും ഫോൺ രേഖകൾ, ചാറ്റുകൾ എന്നിവ ശരിയായി പരിശോധിച്ചില്ലെന്ന് ഹർജിയിൽ ആരോപിച്ചു.
പി.പി. ദിവ്യ തന്റെ ഫോണിലെ പ്രധാനപ്പെട്ട ചാറ്റുകൾ ഡിലീറ്റ് ചെയ്തിട്ടുണ്ടെന്നും ഇവ വീണ്ടെടുക്കണമെന്നും ഹർജിക്കാരി ആവശ്യപ്പെട്ടു. പ്രശാന്തനിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന് വരുത്തിത്തീർക്കാൻ വ്യാജ കേസുകൾ നിർമ്മിക്കാൻ ശ്രമിച്ചുവെന്നും പ്രതി ഭരണകക്ഷിയുടെ ഭാഗമായതിനാൽ പോലീസ് ശരിയായ തെളിവുകൾ ശേഖരിച്ചില്ലെന്നും മഞ്ജുഷ കോടതിയെ ബോധിപ്പിച്ചു. ഹർജിയിലെ വാദങ്ങൾ ഭാഗികമായി അംഗീകരിച്ച കോടതി കാര്യങ്ങളിൽ വ്യക്തത വരുത്താൻ ഉത്തരവിട്ടു.
ദിവ്യയുടെ മുഴുവൻ ഫോൺ രേഖകളും ശേഖരിക്കുകയും ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുകയും വേണം. പ്രതി ഫോണിൽ നിന്നും നീക്കം ചെയ്ത ചാറ്റുകളും മറ്റ് ഡിജിറ്റൽ തെളിവുകളും വീണ്ടെടുക്കാൻ നടപടി സ്വീകരിക്കണം. പ്രതിയും പ്രശാന്തനും തമ്മിലുള്ള ആശയവിനിമയങ്ങളിൽ കൂടുതൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകണം എന്നിവയാണ് നിർദേശങ്ങൾ. കോടതിയുടെ പുതിയ ഉത്തരവോടെ പി.പി. ദിവ്യയ്ക്കും അന്വേഷണ സംഘത്തിനും മേൽ സമ്മർദ്ദം ഏറുകയാണ്.

