വാഷിംഗ്ടൺ: ഇറാനുമായുള്ള സംഘർഷം മൂർച്ഛിക്കുന്ന പശ്ചാത്തലത്തിൽ, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് സുരക്ഷയൊരുക്കാൻ അമേരിക്ക നിർണ്ണായക നീക്കം ആരംഭിച്ചു. വിവിധ രാജ്യങ്ങളെ ഉൾപ്പെടുത്തി ഒരു അന്താരാഷ്ട്ര നാവിക സഖ്യം രൂപീകരിക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ പദ്ധതിയെന്ന് റിപ്പോർട്ട് ചെയ്തു.(Donald Trump’s call for allies to send ships to the strait of Hormuz to protect commercial shipping vessels)
എണ്ണ ടാങ്കറുകൾക്കും ചരക്ക് കപ്പലുകൾക്കും നേരെയുള്ള ആക്രമണങ്ങൾ തടയുക എന്നതാണ് ഈ സഖ്യത്തിന്റെ പ്രാഥമിക ലക്ഷ്യം. അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് കഴിഞ്ഞ ദിവസം നൽകിയ സൂചന പ്രകാരം, സൈനികമായി സാധ്യമാകുന്ന ഉടൻ തന്നെ അമേരിക്കൻ നാവികസേനയും സഖ്യരാജ്യങ്ങളും കപ്പലുകൾക്ക് അകമ്പടി സേവിക്കുന്ന ദൗത്യം ആരംഭിക്കും. ഈ മേഖലയിലെ ആകാശസീമയിൽ പൂർണ്ണ നിയന്ത്രണം ഉറപ്പാക്കിയ ശേഷമാകും ഈ നീക്കം.
ലോകത്തെ എണ്ണ, പ്രകൃതിവാതക നീക്കത്തിന്റെ 20 ശതമാനത്തോളം ഹോർമുസ് കടലിടുക്കിലൂടെയാണ് നടക്കുന്നത്. സംഘർഷം കാരണം കപ്പൽ ഗതാഗതം കുറഞ്ഞതോടെ ആഗോള വിപണിയിൽ എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലെത്തിയിരിക്കുകയാണ്. ഇൻഷുറൻസ് നിരക്കിലെ വർധനയും മിസൈൽ-ഡ്രോൺ ആക്രമണ ഭീഷണിയും കപ്പൽ കമ്പനികളെ ഈ പാതയിൽ നിന്ന് പിന്നോട്ടടിപ്പിക്കുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ ദൗത്യത്തിനായി ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, യുണൈറ്റഡ് കിംഗ്ഡം തുടങ്ങിയവയുടെ സഹായം തേടിയിട്ടുണ്ട്. എണ്ണ ഇറക്കുമതിക്കായി ഹോർമുസിനെ ആശ്രയിക്കുന്ന രാജ്യങ്ങൾ അവരുടെ കപ്പലുകൾ അയക്കണമെന്നും അമേരിക്ക എല്ലാ പിന്തുണയും നൽകുമെന്നും ട്രംപ് വ്യക്തമാക്കി.

