ആലപ്പുഴ: പ്രധാനമന്ത്രിയുടെ ടൂർ പൂർത്തിയായതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതി പ്രഖ്യാപിക്കുന്നതിനെ വിമർശിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. തെരഞ്ഞെടുപ്പിനെ നേരിടാൻ യു.ഡി.എഫ് പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.(UDF is fully prepared for the Assembly elections, says KC Venugopal)
അമ്പലപ്പുഴയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ അത് ജി. സുധാകരനാണോ എന്ന് പറയാൻ താൻ ജ്യോത്സ്യനല്ലെന്നും അദ്ദേഹത്തിന്റെ ആഗ്രഹം യു.ഡി.എഫിന്റേതല്ലെന്നും വേണുഗോപാൽ വ്യക്തമാക്കി.
പിണറായി വിജയൻ വീണ്ടും അധികാരത്തിൽ വരണമെന്ന് യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ പോലും ആഗ്രഹിക്കുന്നില്ലെന്ന് കെ.സി. വേണുഗോപാൽ പരിഹസിച്ചു. എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കണമോ എന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് ആണ് അന്തിമ തീരുമാനമെടുക്കുക എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഇക്കാര്യത്തിൽ പാർട്ടിക്കുള്ളിൽ ചർച്ചകൾ പൂർത്തിയായിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ സർക്കാരിന്റെ ‘വെള്ളപൂശൽ’ പരസ്യങ്ങൾ അവസാനിക്കുമെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.
മുസ്ലിം ലീഗുമായുള്ള സീറ്റ് വിഭജന ചർച്ചകളിലെ തർക്കങ്ങൾ ഉടൻ പരിഹരിക്കുമെന്നും യു.ഡി.എഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും നേതാക്കൾ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നാൽ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.

