തിരുവനന്തപുരം: കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും സൗജന്യ ചികിത്സാ സഹായം ഉറപ്പാക്കുന്ന ‘സാർവത്രിക ആരോഗ്യ പരിരക്ഷ’ പദ്ധതിക്ക് സംസ്ഥാന സർക്കാർ തത്വത്തിൽ അംഗീകാരം നൽകി (Kerala Universal Health Coverage). നിലവിൽ ഒരു ഇൻഷുറൻസ് പദ്ധതിയുടെയും ആനുകൂല്യം ലഭിക്കാത്തവർക്കും ഇതിലൂടെ ഗുണനിലവാരമുള്ള ചികിത്സ സൗജന്യമായി ലഭ്യമാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
കാസ്പ് (KASP), കാരുണ്യ ബെനവലന്റ് ഫണ്ട്, മെഡിസെപ്പ് തുടങ്ങിയ പദ്ധതികളുടെ പരിധിയിൽ വരാത്ത ‘മിസ്സിംഗ് മിഡിൽ’ (Missing Middle) വിഭാഗത്തെ കൂടി ഉൾക്കൊള്ളാനാണ് ഈ നീക്കം. വിഷൻ 2031-ന്റെ ഭാഗമായി നടന്ന അവലോകന യോഗങ്ങളിലെ ചർച്ചകളെ തുടർന്നാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
നിലവിലെ ചികിത്സാ പദ്ധതികളിൽപ്പെടാത്ത ഇടത്തരം കുടുംബങ്ങളെ സംരക്ഷിക്കുക. ഇൻഷുറൻസ് ഇല്ലാത്തതിനാൽ ചികിത്സയ്ക്കായി വൻതുക ചെലവാക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുക. സംസ്ഥാനത്തെ ഓരോ പൗരനും കൃത്യമായ ആരോഗ്യ സുരക്ഷാ വലയത്തിന് കീഴിലാണെന്ന് ഉറപ്പാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
നിലവിൽ കാസ്പ് പദ്ധതി വഴി 42 ലക്ഷം കുടുംബങ്ങൾക്ക് പ്രതിവർഷം 5 ലക്ഷം രൂപ വരെയുള്ള ചികിത്സാ ആനുകൂല്യം ലഭിക്കുന്നുണ്ട്. കൂടാതെ, കാരുണ്യ ബെനവലന്റ് ഫണ്ട് വഴി 2 ലക്ഷം രൂപ വരെയുള്ള സഹായവും നൽകിവരുന്നു. പുതിയ പദ്ധതിയോടെ കേരളത്തിലെ ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Story Summary
The Kerala government has given in-principle approval for Universal Health Coverage, ensuring free medical treatment for everyone in the state. This initiative specifically targets the “Missing Middle” population who are currently not covered under schemes like KASP, Medisep, or Karunya. Minister Veena George stated that the move aims to provide healthcare security to all citizens by 2031.

