മുംബൈ: രാജ്യം നേരിടുന്ന കടുത്ത പാചകവാതക പ്രതിസന്ധിക്കിടയിൽ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് ബോംബെ ഹൈക്കോടതിയുടെ നോട്ടീസ്. സ്വകാര്യ എൽപിജി കമ്പനികൾ വിതരണം കാര്യക്ഷമമാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ആറ് വിതരണക്കാർ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടൽ.(LPG crisis, Bombay High Court issues notice to Union Petroleum Ministry)
നാഗ്പൂർ ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിക്കെതിരെയാണ് പ്രധാനമായും പരാതി ഉയർന്നിരിക്കുന്നത്. കമ്പനി സിലിണ്ടർ വിതരണം വൈകിപ്പിക്കുന്നുവെന്നും കേന്ദ്ര സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്നുമാണ് വിതരണക്കാരുടെ ആരോപണം. ഗാർഹിക സിലിണ്ടറുകളുടെ വിതരണം വേഗത്തിലാക്കാൻ കമ്പനിക്ക് അടിയന്തര നിർദ്ദേശം നൽകണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് ഹൈക്കോടതി കേന്ദ്ര മന്ത്രാലയത്തോട് വിശദീകരണം തേടിയത്.
എൽപിജി ക്ഷാമം മുതലെടുത്ത് നടക്കുന്ന കരിഞ്ചന്ത തടയാൻ വിവിധ സംസ്ഥാനങ്ങൾ നടപടി ശക്തമാക്കി. ഉത്തർപ്രദേശിൽ മാത്രം ഇതുവരെ കരിഞ്ചന്തയിൽ വിൽപ്പനയ്‌ക്ക് വെച്ച 200-ലധികം സിലിണ്ടറുകൾ പിടിച്ചെടുത്തു. മധ്യപ്രദേശിൽ കടത്താൻ ശ്രമിച്ച 38 സിലിണ്ടറുകളും പിടികൂടി. മഹാരാഷ്ട്രയും ഉത്തർപ്രദേശും പ്രത്യേക കൺട്രോൾ റൂമുകൾ തുറന്നു. ഡൽഹിയിൽ കേന്ദ്ര സർക്കാർ നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ഏകോപനത്തിനായി തുറന്നിട്ടുണ്ട്.

