ബാഗ്ദാദ്: പടിഞ്ഞാറൻ ഇറാഖിൽ അമേരിക്കൻ സൈനിക വിമാനം തകർന്നുവീണു. ഇന്ധനം നിറയ്ക്കാൻ ഉപയോഗിക്കുന്ന കെസി-135 വിമാനമാണ് അപകടത്തിൽപ്പെട്ടത്. എന്നാൽ, വിമാനം തകർന്നത് ശത്രുക്കളുടെ ആക്രമണം മൂലമല്ലെന്ന് യുഎസ് അധികൃതർ വ്യക്തമാക്കി. വിമാനത്തിലുണ്ടായിരുന്നവർക്കായി തിരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്.(US Military Aircraft Crashes In Iraq)
അതേസമയം, ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാന്റെ ആക്രമണങ്ങൾ തുടരുകയാണ്. ഒമാനിൽ വീണ്ടും ഡ്രോൺ ആക്രമണ ശ്രമം നടന്നതായും ബഹ്റൈൻ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ലക്ഷ്യമാക്കി ഇറാൻ മിസൈലുകൾ തൊടുത്തുവിട്ടതായും റിപ്പോർട്ടുകളുണ്ട്. ഹോർമൂസ് കടലിടുക്കിലും അറേബ്യൻ ഗൾഫിലും സാഹചര്യം അതീവ ഗുരുതരമാണെന്ന് മുന്നറിയിപ്പ് നൽകി.
സംഘർഷം രൂക്ഷമായാൽ ഇറാന്റെ വൈദ്യുതി വിതരണ ശൃംഖലകൾ തകർക്കുമെന്ന് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തി. വെറും ഒരു മണിക്കൂറിനുള്ളിൽ ഇറാന്റെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ നാമാവശേഷമാക്കാൻ യുഎസിന് സാധിക്കും, ട്രംപ് പറഞ്ഞു. എന്നാൽ, ട്രംപിന്റെ ഭീഷണിക്ക് കടുത്ത ഭാഷയിലാണ് ഇറാൻ മറുപടി നൽകിയത്. ഇറാന്റെ വൈദ്യുതി ഗ്രിഡുകളെ ആക്രമിച്ചാൽ ഗൾഫ് മേഖലയിലെ മുഴുവൻ രാജ്യങ്ങളുടെയും വൈദ്യുതി ബന്ധം തകർക്കുന്ന രീതിയിലുള്ള തിരിച്ചടി നൽകുമെന്നാണ് ഇറാൻ പ്രഖ്യാപിച്ചിരിക്കുന്നത്.

