നെയ്‌റോബി: കെനിയയിലെ പ്രധാന വിമാനത്താവളത്തിൽ വെച്ച് രണ്ടായിരത്തിലധികം ജീവനുള്ള ഉറുമ്പുകളെ കടത്താൻ ശ്രമിച്ച ചൈനീസ് പൗരൻ പിടിയിലായി ( Kenya Ant Smuggling). 27 വയസ്സുകാരനായ ഷാങ് കെക്വിൻ എന്നയാളെയാണ് നെയ്‌റോബിയിലെ ജോമോ കെനിയാട്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. ചില്ലുകൂടുകളിൽ ഉറുമ്പ് കോളനികൾ വളർത്തുന്ന വിദേശികളായ ‘ഉറുമ്പ് പ്രേമികൾക്ക്’ വിൽക്കാനാണ് ഇവയെ കടത്തിയതെന്നാണ് സൂചന.
ആനക്കൊമ്പ് പോലുള്ളവയിൽ നിന്ന് മാറി ഇപ്പോൾ ഉറുമ്പുകൾ പോലുള്ള ചെറിയ ജീവികളിലേക്ക് കള്ളക്കടത്ത് ശൃംഖലകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി അധികൃതർ പറയുന്നു. ഷാങ്ങിന്റെ ബാഗിൽ നിന്ന് 2,238 തോട്ടം ഉറുമ്പുകളെയാണ് കണ്ടെടുത്തത്. ഇതിൽ 1,948 എണ്ണം ടെസ്റ്റ് ട്യൂബുകളിലും ബാക്കിയുള്ളവ ടിഷ്യൂ പേപ്പറുകളിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. കഴിഞ്ഞ വർഷം അറസ്റ്റിൽ നിന്ന് രക്ഷപ്പെട്ട ഷാങ്ങിന്റെ പാസ്‌പോർട്ടിൽ ഇമിഗ്രേഷൻ വിഭാഗം ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കെനിയയിലെ ആവാസവ്യവസ്ഥയ്ക്ക് നിർണ്ണായകമായ ഉറുമ്പുകളെ കടത്തുന്ന വലിയൊരു സംഘം തന്നെ ഇതിന് പിന്നിലുണ്ടെന്ന് കെനിയ വൈൽഡ് ലൈഫ് സർവീസ് കോടതിയെ അറിയിച്ചു. ചൊവ്വാഴ്ച ബാങ്കോക്കിലും സമാനമായ രീതിയിൽ കെനിയയിൽ നിന്നുള്ള ഉറുമ്പുകളുടെ ശേഖരം പിടികൂടിയിരുന്നു. ഷാങ്ങിൽ നിന്ന് പിടിച്ചെടുത്ത ഐഫോണും മാക്ബുക്കും കൂടുതൽ അന്വേഷണത്തിനായി പോലീസ് പരിശോധിച്ചു വരികയാണ്. കെനിയയിൽ രണ്ടാഴ്ചയായി താമസിച്ചിരുന്ന ഷാങ്ങിന് ഉറുമ്പുകളെ എത്തിച്ചു നൽകിയ മൂന്ന് സഹായികളെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Summary: A 27-year-old Chinese national, Zhang Kequn, was arrested at Nairobi’s Jomo Kenyatta International Airport for attempting to smuggle 2,238 live garden ants. The ants, packed in test tubes and tissue paper, are highly valued by collectors for formicariums. This incident highlights a growing trend of biopiracy involving smaller species in Kenya.

