ന്യൂഡൽഹി: രാജ്യത്ത് എൽപിജി വിതരണം തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കും ഡിജിപിമാർക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം. എൽപിജി ക്ഷാമമുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾക്കിടെ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ വിളിച്ചുചേർത്ത ഉന്നതതല വെർച്വൽ യോഗത്തിലാണ് ഈ തീരുമാനങ്ങൾ എടുത്തത്.(LPG distribution, Centre issues strict instructions to states to prevent black marketing and hoarding)
സിലിണ്ടറുകളുടെ വിതരണത്തിൽ കരിഞ്ചന്തയോ പൂഴ്ത്തിവെപ്പോ നടക്കുന്നില്ലെന്ന് ചീഫ് സെക്രട്ടറിമാർ ഉറപ്പുവരുത്തണം. വിതരണ കേന്ദ്രങ്ങളിലോ വില്‍പ്പനയിലോ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസ് ജാഗ്രത പാലിക്കണം. രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടെന്ന തരത്തിൽ ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തുന്ന പ്രചാരണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണം.
പാചക വാതക വില നിയന്ത്രണവിധേയമാണെന്നും രാജ്യത്ത് നിലവിൽ ഇന്ധന പ്രതിസന്ധിയില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര എൽപിജി ഉൽപ്പാദനം 25 ശതമാനം വർദ്ധിപ്പിച്ചിട്ടുണ്ട്. ഗാർഹിക എൽപിജി സിലിണ്ടറുകളുടെ സാധാരണ ഡെലിവറി സൈക്കിൾ രണ്ടര ദിവസമായി തന്നെ തുടരും. സിലിണ്ടറുകൾ ബുക്ക് ചെയ്യാൻ ഉപഭോക്താക്കൾ അനാവശ്യമായി തിരക്ക് കൂട്ടേണ്ടതില്ലെന്ന് പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി അറിയിച്ചു. ഗാർഹിക ഉപഭോക്താക്കൾക്ക് മുൻഗണന നൽകിക്കൊണ്ട് മതിയായ വിതരണം ഉറപ്പാക്കാൻ എണ്ണക്കമ്പനികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

