ടെഹ്‌റാൻ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതി ലക്ഷ്യമാക്കി ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ അദ്ദേഹത്തിന് പരിക്കേറ്റതായും സഹോദരൻ കൊല്ലപ്പെട്ടതായും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഐആർജിസി അനുകൂല മാധ്യമമാണ് ഈ വാർത്ത പുറത്തുവിട്ടത്. എന്നാൽ, ഈ റിപ്പോർട്ടുകൾ ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് പൂർണ്ണമായും തള്ളിക്കളഞ്ഞു.(Is Netanyahu injured? Iranian media claims and Israeli denials)
കഴിഞ്ഞ മൂന്ന് ദിവസമായി നെതന്യാഹുവിന്റെ പുതിയ വീഡിയോ ദൃശ്യങ്ങളൊന്നും പുറത്തുവന്നിട്ടില്ലെന്നും എല്ലാ പ്രസ്താവനകളും ലിഖിതരൂപത്തിലാണെന്നും ഇറാൻ വെബ്സൈറ്റ് ചൂണ്ടിക്കാട്ടുന്നു. മുൻ യുഎസ് ഇന്റലിജൻസ് ഓഫീസർ സ്കോട്ട് റിട്ടറെ ഉദ്ധരിച്ചാണ് പല റിപ്പോർട്ടുകളും പ്രചരിക്കുന്നത്. ഇസ്രയേൽ മന്ത്രി ഇറ്റാമർ ബെൻ-ഗ്വീറിനും ഇതേ ആക്രമണത്തിൽ പരിക്കേറ്റതായി ഇദ്ദേഹം അവകാശപ്പെടുന്നു.
നെതന്യാഹുവിന്റെ വീടിന് ചുറ്റും സുരക്ഷ ശക്തമാക്കിയതും, സുരക്ഷാ കാരണങ്ങളാൽ ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്നർ ഉൾപ്പെടെയുള്ളവരുടെ ഇസ്രയേൽ സന്ദർശനം റദ്ദാക്കിയതും ഈ അഭ്യൂഹങ്ങൾക്ക് ബലമേകാൻ ഇറാൻ ഉപയോഗിക്കുന്നു. ഇറാൻ പടച്ചുവിടുന്നത് വെറും വ്യാജവാർത്തകളാണെന്നും പ്രധാനമന്ത്രി സുരക്ഷിതനാണെന്നും ഇസ്രയേൽ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
മാർച്ച് 6-ന് ബീർഷെബയിലെ ആക്രമണ സ്ഥലം നെതന്യാഹു സന്ദർശിച്ചിരുന്നു. മാർച്ച് 7-ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി അദ്ദേഹം ഫോണിൽ സംസാരിച്ചതായും ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

