ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം രാജ്യത്തെ ഇന്ധന വിപണിയെ ബാധിക്കുമെന്ന് ഉറപ്പായിട്ടും സർക്കാർ വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്തിയില്ലെന്ന് ജോൺ ബ്രിട്ടാസ് എംപി കുറ്റപ്പെടുത്തി. ഈ യുദ്ധത്തിന് ഇന്ത്യക്കാർ അധിക നികുതി നൽകേണ്ടി വരുമെന്ന് പ്രതിപക്ഷം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(We’ve foreseen this, John Brittas MP on LPG crisis )
വരാനിരിക്കുന്ന വാണിജ്യ എൽപിജി സിലിണ്ടർ ക്ഷാമത്തെക്കുറിച്ച് സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. എന്നാൽ സർക്കാർ യാതൊരു ക്രിയാത്മകമായ ഇടപെടലും നടത്തിയില്ല. ആക്രമണം തുടങ്ങുന്നതിന് 48 മണിക്കൂർ മുമ്പ് പ്രധാനമന്ത്രി ഇസ്രായേലിൽ ഉണ്ടായിരുന്നിട്ടും ഈ പ്രതിസന്ധി നേരിടാൻ ആവശ്യമായ മുൻകരുതലുകൾ എടുത്തില്ല എന്നത് ഗൗരവകരമാണ്.
ഇസ്രായേലിന്റെയും അമേരിക്കയുടെയും ഏകപക്ഷീയമായ നീക്കങ്ങൾക്ക് പരോക്ഷ പിന്തുണ നൽകുന്ന തരത്തിൽ മൗനം പാലിച്ച്, സർക്കാർ വെറുമൊരു ‘ചിയർ ലീഡർ’ ആയി മാറിയെന്ന് ബ്രിട്ടാസ് പരിഹസിച്ചു. ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയ്ക്കുണ്ടായിരുന്ന വിശ്വാസ്യതയും നല്ല പേരും ഈ നിലപാടിലൂടെ സർക്കാർ നശിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ ജനങ്ങൾ ഇപ്പോൾ നേരിടുന്ന ഇന്ധനക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണം സർക്കാരിന്റെ തെറ്റായ നയങ്ങളാണെന്ന് ജോൺ ബ്രിട്ടാസ് ആരോപിച്ചു. വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറയുന്നത് രാജ്യത്തെ ഹോട്ടൽ-റെസ്റ്റോറന്റ് മേഖലയെ തകർക്കുമെന്നും ഇത് പരോക്ഷമായി സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ ബാധിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

