ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കൻ തീരത്തിന് സമീപം ഇറാനിയൻ യുദ്ധക്കപ്പലായ ഐറിസ് ദേന അമേരിക്കൻ അന്തർവാഹിനി ആക്രമിച്ചു മുക്കിയ സംഭവം അതീവ ഗുരുതരമായ ‘യുദ്ധക്കുറ്റ’മാണെന്ന് ഇറാൻ. മാർച്ച് 4-ന് നടന്ന ഈ ആക്രമണത്തിൽ കൊല്ലപ്പെട്ട നാവികർക്ക് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി ആദരാഞ്ജലികൾ അർപ്പിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായ ഈ നടപടി ഇറാൻ ജനത മറക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.(A war crime, Iran Official Honours IRIS Dena Sailors)
മാർച്ച് 4-ന് ഗാലെ തീരത്തുനിന്ന് ഏകദേശം 20 നോട്ടിക്കൽ മൈൽ അകലെ വെച്ച് അമേരിക്കൻ അന്തർവാഹിനിയുടെ ടോർപ്പിഡോ ആക്രമണത്തിലാണ് ഐറിസ് ദേന തകർന്നത്. കപ്പലിലുണ്ടായിരുന്ന 180 ജീവനക്കാരിൽ 87 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. രക്ഷപ്പെട്ട 32 പേരെ ശ്രീലങ്കൻ നാവികസേന ഗാലെയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഇന്ത്യൻ നാവികസേനയുടെ ക്ഷണപ്രകാരം സംയുക്ത നാവികാഭ്യാസത്തിനും തുറമുഖ സന്ദർശനത്തിനുമായി എത്തിയതായിരുന്നു ഐറിസ് ദേന. അമേരിക്കയുടെ നടപടി യുഎൻ പൊതുസഭയുടെ 3314-ാം പ്രമേയത്തിന്റെയും 1949-ലെ ജനീവ കൺവെൻഷന്റെയും നഗ്നമായ ലംഘനമാണെന്ന് ഇസ്മായിൽ ബഖായി കുറ്റപ്പെടുത്തി. ആക്രമണത്തിന് ശേഷം നാവികരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ അമേരിക്ക മനഃപൂർവം തടസ്സപ്പെടുത്തിയെന്നും അദ്ദേഹം ‘എക്സിൽ’ കുറിച്ചു. ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫത്താലിയും സംഭവത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ ശ്രീലങ്കയുടെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിന് ഇന്ത്യ പൂർണ്ണ പിന്തുണ നൽകി. ഐഎൻഎസ് തരംഗിണി, ഐഎൻഎസ് ഇക്ഷക് എന്നീ കപ്പലുകൾ ഇന്ത്യ അയച്ചു. നിരീക്ഷണത്തിനായി പി-8ഐ (P-8I) വിമാനങ്ങളും രംഗത്തിറങ്ങി.

