ന്യൂഡൽഹി: രാജ്യം നാളെ 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഡൽഹിയിലെ കർത്തവ്യപഥിൽ നടക്കുന്ന പ്രൗഢഗംഭീരമായ പരേഡിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി തലസ്ഥാനം അതീവ സുരക്ഷാ വലയത്തിലാണ്.(India is set to celebrate its 77th Republic Day tomorrow)
തിങ്കളാഴ്ച രാവിലെയാണ് റിപ്പബ്ലിക് ദിന പരേഡ് നടക്കുന്നത്. ആഘോഷങ്ങൾക്ക് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമു രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യം കാത്തിരിക്കുന്ന പത്മ പുരസ്‌കാരങ്ങൾ, വിശിഷ്ട സേവനത്തിനുള്ള സൈനിക-പോലീസ് മെഡലുകൾ എന്നിവ പ്രഖ്യാപിക്കും. ഡ്രോൺ നിരീക്ഷണം ഉൾപ്പെടെ പഴുതടച്ച സുരക്ഷാ സംവിധാനങ്ങളാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്.
ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ യൂറോപ്യൻ യൂണിയൻ (EU) നേതാക്കളാണ് മുഖ്യാതിഥികൾ. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെയർ ലെയൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവർ നാളെ പരേഡിൽ സംബന്ധിക്കും. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇന്ന് ഇരുവരുമായി കൂടിക്കാഴ്ച നടത്തും.
ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തുന്ന ചർച്ചയിൽ ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിന് (FTA) അംഗീകാരം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കർത്തവ്യപഥിലെ സൈനിക കരുത്തും സാംസ്‌കാരിക വൈവിധ്യവും വിളിച്ചോതുന്ന നിശ്ചലദൃശ്യങ്ങളും ഇത്തവണത്തെ പരേഡിന് മാറ്റുകൂട്ടും.



