ബുൽദാന: ഭക്ഷണത്തിൽ വിഷം ചേർത്ത് കൊലപ്പെടുത്താനുള്ള മൂന്ന് ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്ന്, അധ്യാപികയായ ഭാര്യയെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ. മഹാരാഷ്ട്രയിലെ ബുൽദാനയിലാണ് സിനിമയെ വെല്ലുന്ന ക്രൂരത അരങ്ങേറിയത്. പ്രകാശ് ഗവാണ്ടെ എന്നയാളാണ് തന്റെ ഭാര്യ വൃഷാലിയെ വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തിയത്. കൊലപാതകം ഒരു സാധാരണ അപകടമെന്ന് വരുത്തിത്തീർക്കാനായിരുന്നു പ്രതിയുടെ ശ്രമം.(Husband arrested for murdering wife by hitting her with a vehicle)
മാർച്ച് 2-നാണ് വൃഷാലി സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ അതിവേഗത്തിലെത്തിയ ടാറ്റ കാർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ വൃഷാലി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആദ്യഘട്ടത്തിൽ ഇതൊരു വാഹനാപകടമാണെന്നാണ് ബന്ധുക്കളും നാട്ടുകാരും കരുതിയത്.
അപകടമുണ്ടാക്കിയ കാറിനെ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. കാർ മനീഷ് സൂര്യവംശി എന്നയാളുടേതാണെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ ഭർത്താവ് പ്രകാശ് ഗവാണ്ടെ മെനഞ്ഞ കൊലപാതക പദ്ധതി പുറത്തുവന്നു. കുടുംബകലഹത്തെത്തുടർന്ന് വൃഷാലിയെ ഒഴിവാക്കാൻ പ്രകാശ് നേരത്തെ മൂന്ന് തവണ ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയിരുന്നു. എന്നാൽ ഈ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് വാടകക്കൊലയാളിയെ ഏർപ്പാടാക്കിയത്. കൊലപാതകം നടപ്പിലാക്കാൻ മങ്കേഷ് എന്നയാൾക്ക് ഒരു ലക്ഷം രൂപയാണ് പ്രകാശ് നൽകിയത്. ഭർത്താവ് പ്രകാശ് ഗവാണ്ടെ, കാർ ഉടമ മനീഷ് സൂര്യവംശി, ക്വട്ടേഷൻ ഏറ്റെടുത്ത മങ്കേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ കോടതി മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

