വാഷിംഗ്ടൺ: ഇറാനിലെ മിനാബിൽ സ്കൂളിന് നേരെ നടന്ന മിസൈൽ ആക്രമണത്തിൽ അമേരിക്കയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ പുറത്തുവന്നതോടെ ഉരുണ്ടുകളിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മാധ്യമപ്രവർത്തകരുടെ കൃത്യമായ ചോദ്യങ്ങൾക്ക് മുന്നിൽ തനിക്ക് വേണ്ടത്ര അറിവില്ലെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി. സ്കൂളിൽ പതിച്ചത് ടോമാഹോക്ക് ക്രൂയിസ് മിസൈലുകളാണെന്ന റിപ്പോർട്ടുകളെക്കുറിച്ച് തനിക്ക് കൃത്യമായ വിവരമില്ലെന്നാണ് ട്രംപിന്റെ വാദം.(Trump’s statement On Minab School Tomahawk Strike)
യുഎസ് സൈന്യം മാത്രം നിലവിലെ യുദ്ധത്തിൽ ഉപയോഗിക്കുന്ന ടോമാഹോക്ക് മിസൈലുകൾ എങ്ങനെ ഇറാന് ഉപയോഗിക്കാൻ കഴിയുമെന്ന ചോദ്യത്തിന് ട്രംപ് കൃത്യമായ മറുപടി നൽകിയില്ല. ടോമാഹോക്ക് മിസൈലുകൾ പല രാജ്യങ്ങളും ഉപയോഗിക്കുന്നുണ്ടെന്നും ഇറാന്റെ പക്കൽ അവ ഉണ്ടായേക്കാമെന്നും അദ്ദേഹം അവകാശപ്പെട്ടു.
സ്കൂളിന് സമീപമുള്ള നാവിക താവളത്തിൽ മിസൈൽ പതിക്കുന്ന ദൃശ്യങ്ങൾ ഇറാന്റെ ന്യൂസ് ഏജൻസി പുറത്തുവിട്ടിരുന്നു. ഈ വീഡിയോ ആധികാരികമാണെന്ന് ന്യൂയോർക്ക് ടൈംസ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ടോമാഹോക്ക് മിസൈലുകൾ ഉപയോഗിക്കുന്ന ഒരേയൊരു രാജ്യം അമേരിക്കയാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

