യഹ്മോർ: തെക്കൻ ലെബനനിലെ യഹ്മോർ ഗ്രാമത്തിൽ ജനവാസമേഖല ലക്ഷ്യമിട്ട് ഇസ്രായേൽ സൈന്യം വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചതായി ഹ്യൂമൻ റൈറ്റ്സ് വാച്ച് സ്ഥിരീകരിച്ചു. സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളും ചിത്രങ്ങളും കൃത്യമായി പരിശോധിച്ച ശേഷമാണ് മനുഷ്യാവകാശ സംഘടന ഇക്കാര്യം വെളിപ്പെടുത്തിയത്.(Israel unlawfully used white phosphorus in Lebanon)
ഓക്സിജനുമായി സമ്പർക്കത്തിൽ വരുമ്പോൾ അതിശക്തമായി കത്തുന്ന മാരകമായ രാസവസ്തുവാണിത്. മനുഷ്യശരീരത്തിൽ അസ്ഥികൾ വരെ എത്തുന്ന ആഴത്തിലുള്ള പൊള്ളലുകൾക്ക് ഇത് കാരണമാകും. ആന്തരാവയവങ്ങളുടെ പ്രവർത്തനം തകരാറിലാക്കാനും ശ്വാസതടസ്സമുണ്ടാക്കാനും ഇതിന് ശേഷിയുണ്ട്.
കൃഷിയിടങ്ങളും വീടുകളും നിമിഷങ്ങൾക്കുള്ളിൽ കത്തിനശിക്കാൻ ഇത് കാരണമാകുന്നു. ഏഴ് വ്യത്യസ്ത ചിത്രങ്ങൾ വിശകലനം ചെയ്താണ് യഹ്മോറിൽ ഈ രാസായുധം ഉപയോഗിച്ചുവെന്ന് സംഘടന കണ്ടെത്തിയത്. പ്രദേശവാസികളോട് ഒഴിയാൻ ഇസ്രായേൽ സൈന്യം നിർദ്ദേശം നൽകി മണിക്കൂറുകൾക്കുള്ളിലായിരുന്നു ആക്രമണം.

