ടെഹ്റാന്: ഇറാനിൽ നിർണായക രാഷ്ട്രീയ മാറ്റം. ആയത്തുല്ല അലി ഖമേനിയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ മുജ്തബ ഹുസൈനി ഖമേനിയെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തു. രാജ്യത്തെ പരമോന്നത നേതാവിനെ നിശ്ചയിക്കുന്ന 88 അംഗ പണ്ഡിത സഭയാണ് ടെഹ്റാൻ സമയം അർധരാത്രിയോടെ ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.(Mojtaba Khamenei elected as Iran’s new supreme leader)
അമേരിക്കയുടെയും ഇസ്രയേലിന്റെയും ശക്തമായ മുന്നറിയിപ്പുകളെയും ഭീഷണികളെയും അവഗണിച്ചുകൊണ്ടാണ് ഈ നീക്കം എന്നത് ആഗോള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിമാറുകയാണ്. അലി ഖമേനിയുടെ ആറ് മക്കളിൽ രണ്ടാമനായ മുജ്തബയ്ക്ക് 56 വയസ്സാണ് പ്രായം. സൈനിക സേവനത്തിലും ഭരണനിർവഹണത്തിലും ഒരുപോലെ പരിചയസമ്പന്നനാണ് അദ്ദേഹം.
17-ാം വയസ്സിൽ ഐ ആർ ജി സിയിൽ ചേർന്ന അദ്ദേഹം ഇറാൻ-ഇറാഖ് യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്. ഐ.ആർ.ജി.സിയിലെ ഹബീബ് ബറ്റാലിയന്റെ ഭാഗമായിരുന്നു. വർഷങ്ങളായി പിതാവിനൊപ്പം ഭരണപരമായ കാര്യങ്ങളിൽ സജീവ ഇടപെടലുകൾ നടത്തിവരികയായിരുന്നു.
ഇറാനിലെ അടുത്ത ഭരണാധികാരിയെ തിരഞ്ഞെടുക്കുന്നതിൽ തനിക്ക് പങ്കുണ്ടാകണമെന്നും മുജ്തബയെ നേതാവായി അംഗീകരിക്കില്ലെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു പുറമെ, ഖമേനിയുടെ പിൻഗാമിയെ വേട്ടയാടുമെന്ന് ഇസ്രയേലും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഈ ബാഹ്യ ഇടപെടലുകളെല്ലാം തള്ളിയാണ് പണ്ഡിത സഭ മുജ്തബയെ ഐകകണ്ഠേന തിരഞ്ഞെടുത്തത്. ഇറാന്റെ ഭരണഘടനയനുസരിച്ച് സൈന്യം, ജുഡീഷ്യറി, രഹസ്യാന്വേഷണ വിഭാഗം, ഔദ്യോഗിക മാധ്യമങ്ങൾ എന്നിവയുടെ പൂർണ്ണ നിയന്ത്രണവും നയരൂപീകരണവും പരമോന്നത നേതാവിന്റെ കീഴിലാണ്.
ഇറാൻ യുദ്ധം രൂക്ഷമാകുന്നതിനിടയിൽ സൗദി അറേബ്യയിൽ ‘പ്രൊജക്റ്റൈൽ സ്ട്രൈക്കി’ൽ ഒരു ഇന്ത്യൻ പൗരൻ മരിച്ചുവെന്ന റിപ്പോർട്ടുകൾ റിയാദിലെ ഇന്ത്യൻ എംബസി നിഷേധിച്ചു. ആക്രമണത്തിൽ പരിക്കേറ്റ ഒരു ഇന്ത്യൻ പൗരൻ നിലവിൽ അൽ ഖർജിലെ ഒരു സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ് എന്ന് എംബസി അറിയിച്ചു. ഇന്നലെ വൈകുന്നേരം അൽ ഖർജിൽ നടന്ന ദൗർഭാഗ്യകരമായ സംഭവത്തിൽ ഒരു ഇന്ത്യക്കാരനും മരിച്ചിട്ടില്ല എന്നത് ആശ്വാസകരമാണ്. ഈ വിഷയത്തിൽ എംബസി ബന്ധപ്പെട്ട സൗദി അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്, എംബസി ഒരു പ്രസ്താവനയിൽ പറഞ്ഞു.
കൗൺസിലർ (സിഡബ്ല്യു) ശ്രീ വൈ. സാബിർ ഇന്നലെ രാത്രി അൽ ഖർജിൽ സന്ദർശിക്കുകയും ഈ ദൗർഭാഗ്യകരമായ സംഭവത്തിൽ ഉൾപ്പെട്ട പരിക്കേറ്റ ഇന്ത്യൻ പൗരനെ സന്ദർശിക്കുകയും ചെയ്തു എന്ന് എംബസി കൂട്ടിച്ചേർത്തു.

