ടെഹ്‌റാൻ: ഇറാന്റെ ആണവായുധ മോഹങ്ങൾ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ ലക്ഷ്യമിട്ട്, അവരുടെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം നേരിട്ട് പിടിച്ചെടുക്കുന്നതിനായുള്ള അതിസാഹസികമായ സൈനിക നീക്കത്തിന് അമേരിക്കയും ഇസ്രായേലും പദ്ധതിയിടുന്നതായി റിപ്പോർട്ട്. മാധ്യമങ്ങൾ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ഇറാന്റെ പക്കലുള്ള 60% സമ്പുഷ്ടീകരിച്ച യുറേനിയം ഒന്നുകിൽ അവിടുന്നു കടത്തിക്കൊണ്ടുവരികയോ അല്ലെങ്കിൽ അവിടെവെച്ചുതന്നെ നശിപ്പിക്കുകയോ ചെയ്യാനാണ് പദ്ധതിയെന്ന് ട്രംപ് ഭരണകൂടം സൂചിപ്പിക്കുന്നു.(US and Israel eyeing Iran’s uranium stockpile, Could there be a military move to seize it?)
ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തുന്നതിനേക്കാൾ ഫലപ്രദം പ്രത്യേക കമാൻഡോകളെ ഉപയോഗിച്ച് യുറേനിയം പിടിച്ചെടുക്കുന്നതാണെന്ന് അമേരിക്ക വിലയിരുത്തുന്നു. ഇറാന്റെ പ്രതിരോധം പൂർണ്ണമായും തകർന്നു എന്ന് ഉറപ്പുവരുത്തിയ ശേഷമാകും ഇത്തരം ഒരു നീക്കം.
ഇറാന്റെ പക്കൽ നിലവിലുള്ള 450 കിലോയോളം യുറേനിയം ഉപയോഗിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ 11 ആണവ ബോംബുകൾ വരെ നിർമ്മിക്കാൻ കഴിയുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഈ സാഹചര്യം ഒഴിവാക്കാനാണ് സംയുക്ത പദ്ധതികൾ തയ്യാറാക്കുന്നത്. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും നിയന്ത്രിക്കുന്ന ഖാർഗ് ഐലൻഡ് പിടിച്ചെടുക്കുന്ന കാര്യവും യുഎസ് ഗൗരവമായി പരിഗണിക്കുന്നു.

