ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടന്ന 27,000 അമേരിക്കൻ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. സംഘർഷം ഒരാഴ്ച പിന്നിടുമ്പോൾ ചാർട്ടേർഡ് വിമാനങ്ങളടക്കമുള്ള പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയാണ് അമേരിക്കൻ പൗരന്മാരെ ഒഴിപ്പിച്ചത്.(27,000 Americans have returned to US from Middle Asia)
യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇതുവരെ 1,332 സാധാരണക്കാർ കൊല്ലപ്പെട്ടുവെന്നും ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേറ്റുവെന്നും ഇറാൻ അവകാശപ്പെട്ടു. ആശുപത്രികളും സ്കൂളുകളും ജനവാസ കേന്ദ്രങ്ങളും ലക്ഷ്യം വെച്ചാണ് ശത്രുക്കളുടെ നീക്കമെന്ന് ഇറാൻ കുറ്റപ്പെടുത്തി. അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക നീക്കങ്ങളിൽ ഏതെങ്കിലും യൂറോപ്യൻ രാജ്യം പങ്കുചേർന്നാൽ അവർക്കെതിരെയും ആക്രമണം നടത്തുമെന്ന് ഇറാൻ കർശന മുന്നറിയിപ്പ് നൽകി.
ഇറാന്റെ നിരുപാധികമായ കീഴടങ്ങൽ അല്ലാതെ മറ്റൊരു ഒത്തുതീർപ്പിനും തയ്യാറല്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇറാന്റെ വ്യോമമേഖലയിൽ പൂർണ്ണ നിയന്ത്രണം നേടാൻ സാധിച്ചുവെന്ന് വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. നിലവിലെ സൈനിക നീക്കം ആറ് ആഴ്ച വരെ നീണ്ടുനിന്നേക്കാം.

